ക്രുണാല്‍ തല്ലു വാങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം; വിലയിരുത്തലുമായി മുന്‍ താരങ്ങള്‍

ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ താരത്തിന്റെ മുതുകില്‍ ചാടിക്കയറി ചുംബനം നല്‍കിയ ലഖ്‌നൗ താരം ക്രുണാല്‍ പാണ്ഡ്യയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരങ്ങള്‍. വളരെ മോശം സമയത്തും പൊള്ളാര്‍ഡ് തിരിച്ച് പ്രതികരിക്കാതെ ഇരുന്നത് ഭാഗ്യമെന്നാണ് ആര്‍പി സിംഗ് പ്രതികരിച്ചത്.

‘തോല്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ഒരു താരം മോശം ഫോമില്‍ തുടരുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അവന്‍ ഏത് തരം മനോനിലയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് പറയാനാവില്ല. പൊള്ളാര്‍ഡ് മോശമായി പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. ക്രുണാലിന്റെ പെരുമാറ്റം അതിരുകടക്കുന്നു’ ആര്‍പി സിംഗ് പറഞ്ഞു.

എതിര്‍ താരങ്ങളുടെ വികാരം മനസിലാക്കി വേണം മൈതാനത്ത് പെരുമാറാവൂ എന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ‘ക്രുണാലും പൊള്ളാര്‍ഡും നല്ല സുഹൃത്തുക്കളായിരിക്കും. എന്നാല്‍ കളത്തിനകത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്. പൊള്ളാര്‍ഡ് വലിയ ഫോമിലല്ല. കൂടാതെ മുംബൈ തുടര്‍ച്ചയായി തോല്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സാഹചര്യത്തെ മനസിലാക്കി പെരുമാറേണ്ടതായുണ്ട്. ഡ്രസിംഗ് റൂമില്‍വെച്ച് പെരുമാറുന്നത് പോലെയല്ല ഗ്രൗണ്ടില്‍. ക്രുണാലിന്റെ പെരുമാറ്റം അതിരുകടന്നെന്നാണ് കരുതുന്നത്’ പാര്‍ഥിവ് പട്ടേലും പറഞ്ഞു.

പൊള്ളാര്‍ഡിനോടുള്ള ‘പകരംവീട്ടലാണ്’ മൈതാനത്തു കണ്ടതെന്നു മത്സരത്തിനു ശേഷം ക്രുണാല്‍ പ്രതികരിച്ചു. ‘പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്താനായതില്‍ ആശ്വാസമുണ്ട്. അല്ലെങ്കില്‍ എന്റെ വിക്കറ്റെടുത്ത കാര്യം ജീവിതകാലം മുഴുവന്‍ പൊള്ളാര്‍ഡ് എന്നോടു പറഞ്ഞുകൊണ്ടേ ഇരിക്കുമായിരുന്നു. ഇപ്പോള്‍ 1-1 എന്ന നിലയിലാണു കാര്യങ്ങള്‍. ഇനി പൊള്ളാര്‍ഡ് അധികം മിണ്ടില്ലല്ലോ’ ക്രുണാല്‍ പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിന്റെ ബാറ്റിംഗിനിടെ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത് പൊള്ളാര്‍ഡ് ആയിരുന്നു. പൊള്ളാര്‍ഡിനെ സിക്‌സ് അടിക്കാനുള്ള ശ്രമത്തിനിടെ യുവതാരം ഹൃതിക് ഷോക്കീനു ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. 2 ബോളില്‍ ഒരു റണ്‍സായിരുന്നു താരത്തിന് നേടാനായത്.

20 പന്തില്‍ 19 റണ്‍സെടുത്താണു പൊള്ളാര്‍ഡ് പുറത്തായത്. 20ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ കയറി അടിക്കാനുള്ള പൊള്ളാര്‍ഡിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.