അക്കാര്യമെടുത്താല്‍ ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും ഇന്ത്യ എത്തില്ല; പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ശാസ്ത്രി

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന പരാജയത്തിനു പിന്നിലെ കാരണം മോശം ബോളിംഗ് മാത്രമല്ലെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മോശം ഫീല്‍ഡിഗും കളിയില്‍ ഇന്ത്യക്കു വിനയായിട്ടുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. കളിയില്‍ മൂന്നു ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.

‘കഴിഞ്ഞ അഞ്ച്-ആറു വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഫീല്‍ഡിംഗ് പ്രകടനം നോക്കൂ. അതു വളരെ മികച്ചതായിരുന്നു. പക്ഷെ ഇപ്പോള്‍ ഫീല്‍ഡിംഗെടുത്താല്‍ ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും നമ്മള്‍ എത്തില്ല. ഇതു വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും.’

‘ഇതിനര്‍ഥം നിങ്ങള്‍ക്കു ഓരോ കളിയിലും 15-20 റണ്‍സ് അധിക നേടേണ്ടതായി വരുമെന്നാണ്. നിങ്ങള്‍ ഇന്ത്യയുടെ ഫീല്‍ഡിംഗിലേക്കു നോക്കിയാല്‍ എവിടെയാണ് ബ്രില്ല്യന്‍സ് കാണാന്‍ സാധിക്കുക? രവീന്ദ്ര ജഡേജയില്ല. എവിടെയാണ് എക്സ് ഫാക്ടര്‍?’

‘ഈ മല്‍സരത്തില്‍ എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ഫീല്‍ഡിംഗ് നിലവാരമാണ്. അതു വളരെ മന്ദഗതിയിലാണ് കാണപ്പെട്ടത്. വലിയ മല്‍സരങ്ങളില്‍, വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തണമെങ്കില്‍ ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണ്’ രവി ശാസ്ത്രി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് ജയമൊരുക്കിയത്.