ട്വന്റി20യില്‍ ചരിത്രത്തില്‍ ആദ്യം; അസാദ്ധ്യമായത് നേടി വനിതാ താരം

അന്തരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി നെതര്‍ലന്‍ഡ്‌സിന്റെ വനിതാ പേസര്‍ ഫ്രെഡറിക് ഓവര്‍ഡിക്. ടി20യില്‍ ഒരു മത്സരത്തില്‍ ഏഴു വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായാണ് ഓവര്‍ഡിക് റെക്കോഡ് സൃഷ്ടിച്ചത്. കുട്ടിക്രിക്കറ്റില്‍ പുരുഷ താരങ്ങളാരും ഇതുവരെ ഏഴ് വിക്കറ്റ് പിഴുതിട്ടില്ല.

സ്‌പെയ്‌നിലെ കാര്‍ട്ടഗെന വേദിയൊരുക്കിയ ഐസിസി വനിതാ ട്വന്റി20 ലോക കപ്പ് യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയാണ് ഓവര്‍ഡിക്കിന്റെ സ്വപ്‌നതുല്യമായ പ്രകടനം. നാല് ഓവറില്‍ വെറും മൂന്ന് റണ്‍സ് വഴങ്ങിയാണ് ഓവര്‍ഡിക് ഏഴ് ഫ്രഞ്ച് താരങ്ങളെ ഡഗ്ഔട്ടിലേക്ക് മടക്കിയത്. രണ്ട് ഓവറുകള്‍ മെയ്ഡന്‍ ആയിരുന്നു. ഓവര്‍ഡിക്കിന്റെ പന്തുകളെ നമിച്ച ഫ്രഞ്ച് ബാറ്റര്‍മാരില്‍ ആറ് പേര്‍ ബൗള്‍ഡായും ഒരാള്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയും മടങ്ങി.

ട്വന്റി20യിലെ ഏറ്റവും മികച്ച സ്‌പെല്ലിനുള്ള റെക്കോഡും ഓവര്‍ഡിക്കിന് കൈവന്നു. 2.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടു കൊടുക്കാതെ ആറ് പേരെ പുറത്താക്കിയ നേപ്പാളിന്റെ അഞ്ജലി ചന്ദിന്റെ നേട്ടത്തെയാണ് ഓവര്‍ഡിക് പഴങ്കഥയാക്കിയത്.

പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കോഡ് ഇന്ത്യയുടെ ദീപക് ചഹാറിന്റെ പേരിലാണ്. 2019ല്‍ ബംഗ്ലാദേശിനെതിരെ നാഗ്പുരില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സ് വഴങ്ങി ചഹാര്‍ ആറ് വിക്കറ്റ് കൊയ്തിരുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് രണ്ടു തവണയും ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹല്‍, ഓസ്‌ട്രേലിയയുടെ ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ തവണയും ആറ് വിക്കറ്റ് കൊയ്തിട്ടുണ്ട്‌

Read more