ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നു, ഇന്ത്യൻ പ്രതീക്ഷ ഇനി അയാളിൽ

വലിയ ലീഡ് മോഹിച്ച ഇന്ത്യക്ക് ആദ്യ സെക്ഷനിൽ അപ്രതീക്ഷിത തിരിച്ചടി. തുടക്കത്തിൽ തന്നെ വിശ്വസ്തൻ പൂജാരയുടെയും യുവ താരം ശ്രേയസ് അയ്യരുടെയും പന്തിന്റെയും താക്കൂറിന്റെയും വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു. നാളെ ഒരു ദിവസം മുഴുവൻ ഉള്ളതിനാൽ തന്നെ ഇന്ന് അവസാന സെക്ഷൻ വരെ പിടിച്ചുനിൽക്കേണ്ടത് ഇന്ത്യക്ക് ആവശ്യമാണ്. 400 റൺസിന് മുകളിൽ ഒരു ലീഡാണ് ടീം പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യക്ക് 361 റൺസിന്റെ ലീഡാണ് ഉള്ളത്.

കുറെ നാളുകൾക്ക് ശേഷം പൂജാര സ്റ്റൈൽ ഇന്നിങ്‌സാണ് ഇന്ന് കാണാൻ സാധിച്ചത്. 66 റൺസുകൾ നേടിയ ഇന്നിങ്സിൽ പിഴവുകൾ വളരെ കുറവായിരുന്നു. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് തനിക്ക് ഇനി ഒരുപാട്സമയം ബാക്കിയുണ്ടെന്ന് ഇന്നിംഗ്സിലൂടെ തെളിയിക്കാൻ താരത്തിനായി. ഷോർട് ബോളുകൾ തന്നെയാണ് ഇത്തവണയും ശ്രേയസിന് പണിയായത്. പന്താകട്ടെ അർദ്ധ സെഞ്ചുറി നേടി കഴിഞ്ഞാണ് മടങ്ങിയത്. താക്കൂർ പതറിയ ഇന്നിങ്‌സാണ് കളിച്ചത്.

എന്തായാലും 400 റൺസിന് മുകളിൽ ഉള്ള സ്കോർ മാത്രമായിരിക്കും ഇന്ത്യൻ ലക്‌ഷ്യം. കിവീസിന് എതിരെ ഉള്ള ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം കണ്ടവർ ആരും അവരെ വിലകുറച്ച് കാണില്ല. അതിനാൽ തന്നെ അവരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ ശ്രമിക്കുക എന്നുറപ്പാണ്. വാലറ്റം ഉൾപ്പടെ മികച്ച ഫോമിൽ ഉള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ.

ജഡേജയിലാണ് ഇന്ത്യൻ ഇന്നിങ്സിന്റെ പ്രതീക്ഷ മുഴുവൻ. താരം ക്രീസിൽ തുടരുന്ന സമയം പോലെ ഇരിക്കും ലീഡ് എത്ര കയറും എന്നത്.

ജഡേജ- ഷമി സഖ്യമാണ് നിലവിൽ ക്രീസിലുള്ളത്.