അശ്വിനോ മോര്‍ഗനോ അല്ല, യഥാര്‍ത്ഥ കുറ്റവാളി ദിനേശ് കാര്‍ത്തിക്!

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇംഗ്ലണ്ടുകാരനായ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും കളത്തില്‍ നടത്തിയ വാക് പോര് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെ കൊല്‍ക്കത്തയുടെ ത്രോ ഋഷഭ് പന്തിന്റെ ദേഹത്തുകൊണ്ട് വഴി തിരിഞ്ഞുപോയപ്പോള്‍ അശ്വിന്‍ രണ്ടാം റണ്‍സ് എടുത്തതാണ് മോര്‍ഗനെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ ഇരുവരും നേര്‍ക്കു നേര്‍ എത്തിയ്യപ്പോള്‍ രംഗം ശാന്തമാക്കിയ ദിനേശ് കാര്‍ത്തികിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ദിനേശ് കാര്‍ത്തിക്കാണ് നിസാര പ്രശ്‌നം വഷളാക്കിയതെന്ന് സെവാഗ് വിമര്‍ശിച്ചു.

‘ഇതിലെയെല്ലാം വലിയ പ്രതി ദിനേശ് കാര്‍ത്തിക് ആണെന്നാണ് എന്റെ അഭിപ്രായം. എന്താണ് മോര്‍ഗന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രത്തോളം ചര്‍ച്ചയുണ്ടാകുമായിരുന്നില്ല. കാര്യമായിട്ടൊന്നുമില്ല, ചെറിയൊരു വാക്പ്പോര്, കളിയില്‍ ഇതൊക്കെ സംഭവിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ആ അര്‍ത്ഥത്തില്‍ മാത്രമായിരുന്നു അത് കാണപ്പെടുകയുള്ളൂ. ഒരാള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് വിശദീകരിക്കുന്നത് എന്തിനാണ്?’ സെവാഗ് കുറ്റപ്പെടുത്തി.

IPL 2021- Two players responsible for KKR's failure, Virender sehwag  questions Dinesh karthik and Andre russels approach - Malayalam MyKhel

മത്സര ശേഷം സംസാരിക്കുമ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് കാര്‍ത്തിക് വിശദമാക്കിയത്. ‘ഈ പ്രവര്‍ത്തിയെ മോര്‍ഗന്‍ അഭിനന്ദിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റിനായി എതിരായി പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. റണ്ണിനായി ഓടവെ ബോള്‍ ബാറ്റ്‌സ്മാന്റെ ദേഹത്തോ പാഡിലോ തട്ടിത്തെറിക്കുകയാണെങ്കില്‍ അവസരം മുതലെടുത്ത് വീണ്ടുമൊരു റണ്ണെടുക്കുന്നതിനോടു അദ്ദേഹം യോജിക്കുന്നില്ല. ഇതു വളരെ ഇരുണ്ട ഏരിയയും താല്‍പ്പര്യമുണര്‍ത്തുന്ന വിഷയവുമാണ്. ഇക്കാര്യത്തില്‍ എനിക്ക് സ്വന്തമായി അഭിപ്രായമുണ്ട്. എന്നാല്‍ അശ്വിനും മോര്‍ഗനുമിടയില്‍ സമാധാനം കൊണ്ടു വരാന്‍ വേണ്ടി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നു മാത്രമേ ഈ സന്ദര്‍ഭത്തില്‍ എനിക്കു പറയാനുള്ളൂ. ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയിലാണ്’ എന്നാണ് കാര്‍ത്തിക് പറഞ്ഞത്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ മോര്‍ഗനും അശ്വിനും തമ്മിലായി വാക്കേറ്റം. ഇതിനിടെ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.