ഗംഭീറിനെ പുറത്താക്കിയതിന് പിന്നിലെ കാരണമിതാണ്

ഐപിഎല്ലിലെ പുതിയ സീസണില്‍ ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു ഗൗതം ഗൗഭീറിനെ കൊല്‍ക്കത്ത ടീമില്‍ നിന്നും പുറത്താക്കിയ നടപടി. മൂന്ന് വര്‍ഷത്തിനിടെ രണ്ട് ഐപിഎല്‍ കിരീടം ഉള്‍പ്പെടെ കൊല്‍ക്കത്തയ്ക്കായി നായകനായി തകര്‍പ്പന്‍ പ്രകടനമാണ് ഗംഭീര്‍ കാഴ്ച്ചവെച്ചത്. ബാറ്റ് കൊണ്ടും ഗംഭീര്‍ കൊല്‍ക്കത്തയെ മുന്നില്‍ നിന്നും നയിച്ചിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ താരങ്ങളെ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് അവസരം ലഭിച്ചപ്പോള്‍ ഗംഭീറിന് പകരം വിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്നേയും ആന്ദ്രേ റസലിനേയുമാണ് ടീം നിലനിര്‍ത്തിയത്. ഇതോടെ ഇതിന് പിന്നിലെ കാരണം തേടി തലപുകയ്ക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

കഴിഞ്ഞ സീസണില്‍ തന്നെ ഗംഭീര്‍ താന്‍ കൊല്‍ക്കത്ത വിടാന്‍ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചിരുന്നു. സ്വന്തം നാടായ ഡല്‍ഹിയ്ക്കായി വീണ്ടും ഐപിഎല്‍ ജഴ്‌സി അണിയണമെന്നാണ് ഗംഭീര്‍ അന്ന് തുറന്ന് പറഞ്ഞത്. ഐപിഎല്ലില്‍ ഗംഭീറിന്റെ ആദ്യത്തെ ടീമായിരുന്നു ഡല്‍ഹി. ഇതാകാം ഗംഭീറിനെ കൊല്‍ക്കത്ത റിലീസ് ചെയ്യാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അങ്ങനെയാണങ്കില്‍ ഐപിഎല്‍ പുതിയ സീസണില്‍ ഗംഭീറിനെ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ജെഴ്‌സിയില്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടേക്കും. ഇതുസംബന്ധിച്ച് കൊല്‍ക്കത്തയുടേയും ഡല്‍ഹിയുടേയും മാനേജുമെന്റുകള്‍ തമ്മില്‍ അനൗദ്യോഗിക ധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്.

അതെസമയം ഗംഭീറിന്റെ പ്രായവും നിലനിര്‍ത്താനുള്ള പണ ചെലവുമാണ് കൊല്‍ക്കത്ത ഈ ഇന്ത്യന്‍ ഓപ്പണറെ ഒഴിവാക്കിയതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

Read more

ഗംഭീറിനേയും റസലിനേയും നരേയ്നേയും നിലനിര്‍ത്തുകയാണെങ്കില്‍ മൂന്ന് പേര്‍ക്കുമായി ചിലവാവുക ഏതാണ്ട് 33 കോടിയായിരിക്കും. ആകെ ചിലവാക്കാവുന്ന 80 കോടിയില്‍ പിന്നെ ബാക്കിയുണ്ടാവുക 47 കോടിയായിരിക്കും. ഈ തുകയ്ക്ക് നല്ല താരങ്ങളെ കിട്ടുന്ന കാര്യം സംശയമാണ്. എന്നാല്‍ ഗംഭീറിനെ ഒഴിവാക്കി റസലിനേയും നരേയ്നേയും മാത്രം എടുത്തതോടെ ടീമിനായത് യഥാക്രമം 12.5 കോടിയും 8.5 കോടിയുമാണ്.