അവസാന ഓവറിലെ മാജിക്കില്‍ മഹി മാസ്മരികത; ഇത് ധോണിയാണ് ആശാനേ...ഒരു രക്ഷയുമില്ല!

ധോണിയുടെ ഫിനിഷിംഗ് മികവ് ക്രിക്കറ്റ് ലോകം പലതവണ കണ്ടതാണ്. കൂറ്റനടികളും സമ്മര്‍ദ്ദവുമില്ലാതെ സ്വന്തം ടീമിനെ ചുമലിലേറ്റി വിജയതീരമണിയിക്കുന്നത് ധോണിക്കൊരു ശീലമാണെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. അത് ഏത് ഫോര്‍മാറ്റിലായാലും മഹിയുടെ പണി മഹി ചെയ്യും.

ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പിലും ധോണി മാജിക്കുകള്‍ക്ക് കുറവൊന്നുമില്ല. ഇതിനൊരു പുതിയ ഉദാഹരണമാണ് ഇന്നലെ ധോണി കാണിച്ചത്. ഉനദ്കട് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ധോണി പിന്നീട് ലഭിച്ച ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ സിക്‌സര്‍ പറത്തി. ഈ സീസണിലെ ഏറ്റവും റണ്‍സ് പിറന്ന ഓവര്‍ കൂടിയായിരുന്നു അത്. മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതും അതേ ഓവര്‍ തന്നെയായിരുന്നു.

ഐപിഎല്ലിലെ 20ാം ഓവറില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ധോണിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. ഇതുവരെ 503 റണ്‍സാണ് ധോണി 20ാം ഓവറില്‍ നേടിയിട്ടുള്ളത്. ഐ പി എല്ലില്‍ ഇതുവരെയും മറ്റൊരു ബാറ്റ്സ്മാനും ഇരുപതാം ഓവറില്‍ 250 റണ്‍സ് നേടാന്‍ സാധിച്ചിട്ടില്ലയെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതുവരെ ഐ പി എല്ലില്‍ നേടിയ റണ്‍സില്‍ 12 % വും ധോണി നേടിയത് ഇരുപതാം ഓവറിലാണ്.

മൂന്നാം ജയവുമായി ചെന്നൈ

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍പ്പിച്ചത്. ചെന്നൈയ്ക്ക് സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ചെന്നൈ പടുത്തുയര്‍ത്തിയ 175 റണ്‍സ് പിന്‍പറ്റിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റെടുത്ത്് 167 റണ്‍സിന് പുറത്തായി.

ബൗളര്‍മാരുടെ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയമൊരുക്കി കൊടുത്തത്. ദീപക് ചാഹര്‍, ശാര്‍ദുല്‍ ഠാക്കുര്‍, ഇമ്രാന്‍ താഹിര്‍, ഡ്വിയ്ന്‍ ബ്രാവോ എന്നിവര്‍ ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. തുടക്കം മുതലേ ബാറ്റിങ്ങില്‍ പാളിയ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയാണ് സ്‌കോര്‍ അല്‍പമെങ്കിലും ചലിപ്പിച്ചത്. രാഹുല്‍ ത്രിപാഠി(39), സ്റ്റീവെന്‍ സ്മിത്ത്(28), ബെന്‍ സ്റ്റോക്കസ് (46),ജോഫറാ ആര്‍ച്ചര്‍ (24) എന്നിവരാണ് റോയല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവര്‍.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ 8 റണ്‍സിന് പുറത്തായി. ആദ്യം ടോസ് നേടിയ രാജസ്ഥാന്‍ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കട്ട് കണ്ട മല്‍സരത്തില്‍ താരം 75 റണ്‍സെടുത്തു. 46 പന്തില്‍ നിന്നാണ് നാല് സിക്സിന്റെ പിന്തുണയോടെ ധോണി പുറത്താവാതെ 75 റണ്‍സെടുത്തത്. ചെന്നൈയുടെ ഓപ്പണര്‍മാര്‍ ഇക്കുറിയും ഫോം വീണ്ടെടുത്തില്ല. സുരേഷ് റെയ്ന (36), ഡ്വിയിന്‍ ബ്രാവോ (27) എന്നിവരാണ് റോയല്‍സിന്റെ സ്‌കോര്‍ ചലിപ്പിച്ചത്. ആര്‍ച്ചര്‍ ടീമിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.