ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരാണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഗാംഗുലിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് എത്തിയത് ധോണിയായിരുന്നു. ഗാംഗുലിയെന്ന ക്യാപ്റ്റന്റെ അദ്ധ്വാനത്തിന്റെ ഫലം കൊയ്യാന്‍ അവസരം ലഭിച്ച ഭാഗ്യവാനായ ക്യാപ്റ്റനാണ് ധോണിയെന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍താരം ഗൗതം ഗംഭീര്‍. ഗാംഗുലി ധോണിയ്ക്ക് ലോകോത്തര താരങ്ങളെ നല്‍കിയെന്നും എന്നാല്‍ ധോണി കോഹ്‌ലിയ്ക്ക് എന്താണ് കൊടുത്തതെന്നും ഗംഭീര്‍ ചോദിക്കുന്നു.
“ഇന്ത്യന്‍ ക്രിക്കറ്റിന് സൗരവ് ഗാംഗുലി നല്‍കിയ സംഭാവനകള്‍ നോക്കൂ. രണ്ട് ലോക കപ്പുകളില്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടിയ യുവരാജ് ഗാംഗുലിയുടെ കണ്ടെത്തലാണ്. ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, വീരേന്ദര്‍ സേവാഗ് തുടങ്ങിയ ലോകോത്തര താരങ്ങളെ ധോണിക്ക് നല്‍കിയാണ് ഗാംഗുലി പടിയിറങ്ങിയത്.”
“തന്റെ പിന്‍ഗാമിയായ വിരാട് കോഹ്‌ലിക്ക് അധികം നല്ല താരങ്ങളെ സമ്മാനിക്കാന്‍ ധോണിക്ക് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. രോഹിത്തിനു പുറമെ കോഹ്‌ലിയും പിന്നീട് ജസ്പ്രീത് ഭുംറയും ധോണിയുടെ കണ്ടെത്തലായി ഇപ്പോഴത്തെ ടീമിലുണ്ട്. എങ്കിലും ലോകോത്തര നിലവാരമുള്ള അധികം താരങ്ങളില്ലെന്ന് പറയേണ്ടി വരും. മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരും താരതമ്യേന കുറവാണ്.” ഗംഭീര്‍ ചൂണ്ടിക്കാട്ടി.
Read more
ഗാംഗുലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റനെന്ന് കണ്ടെത്താന്‍ “ക്രിക്ഇന്‍ഫോ” നടത്തിയ സർവേയില്‍ പങ്കെടുക്കവേയാണ് ഗംഭീറിന്റെ ഈ അഭിപ്രായ പ്രകടനം. ഗംഭീറിനു പുറമെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്, ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര, മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത് എന്നിവരും സര്‍വേയുടെ ഭാഗമായി നിലപാട് വ്യക്തമാക്കി.