ധവാനേയും ഭുവിയേയും തരംതാഴ്ത്തി, റെയ്‌നയേയും യുവിയേയും പുറത്താക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ കരാര്‍ പട്ടികയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനേയും ഭുവനേശ്വര്‍ കുമാറിനേയും തരംതാഴ്ത്തി. 7 കോടി വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗത്തില്‍ നിന്നാണ് ധവാനും ഭുവനേശ്വര്‍ കുമാറും പുറത്തായത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.

അതെസമയം മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും യുവരാജ് സിംഗും മുരളി വിജയും കരാര്‍പട്ടികയില്‍ നിന്നും തന്നെ പുറത്തായി. ഇതോടെ ഈ താരങ്ങളുടെ തിരിച്ചുവരവ് ഇനി നേരിയ സാധ്യത മാത്രമായി.

പേസ് ബോളര്‍ ഖലീല്‍ അഹ്മദ്, ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി എന്നിവരാണ് പുതിയതായി പട്ടികയിലെത്തിയവര്‍. ഒരു കോടി വാര്‍ഷിക പ്രതിഫലമുള്ള സി കാറ്റഗറിയിലാണ് ഇവര്‍ ഇടം പിടിച്ചത്.

എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ബിസിസിഐ താരങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും, കഴിഞ്ഞ തവണ ആദ്യമായി “എ പ്ലസ്” എന്ന വിഭാഗം കൂടി അവതരിപ്പിക്കുകയായിരുന്നു.

എ പ്ലസ് (7 കോടി): വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര

എ (5 കോടി) : എംഎസ് ധോണി, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യ രഹാനെ

ബി (3 കോടി): കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍

സി (1 കോടി): കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ്, വൃദ്ധിമാന്‍ സാഹ