നൂറിന് മുകളില്‍ ശരാശരി, ടീം ഇന്ത്യയുടെ പടിക്കലെത്തിയ മലയാളി താരം ദേവദത്ത് ആരാണ്?

മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇടക്കാലത്ത് മാത്രം സുപരിചിതമായ പേരാണ് ദേവ്ദത്ത് പടിക്കലെന്ന 19-കാരന്റേത്. വിജയ് ഹസാര ട്രോഫിയിലും തുടര്‍ന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് ഈ മലയാളി താരം വാര്‍ത്താശ്രദ്ധ നേടുന്നത്. നിലവില്‍ സഞ്ജു സാംസണിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞു എടപ്പാളുകാരനായ ദേവ്ദത്ത്.

ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായതിനു പിന്നാലെ ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടുകയാണ് ഈ മലയാളി താരം. ഇന്ത്യയിലെ എല്ലാ ടീമുകളും മത്സരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിലവിലെ ടോപ് സ്‌കോററാണ് ഈ പത്തൊന്‍പതുകാരന്‍. നാലു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 127.50 ശരാശരിയില്‍ 255 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. ഇതിനകം നേടിയത് ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും!

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 11 ഇന്നിംഗ്സുകളില്‍നിന്ന് 609 റണ്‍സ് അടിച്ചുകൂട്ടിയ ഈ പത്തൊന്‍പതുകാരന്റെ മികവിലാണ് കര്‍ണാടക നാലാം തവണ കിരീടം ചൂടിയത്. രണ്ടു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും സഹിതമാണ് ദേവ്ദത്ത് 609 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ, വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പടിക്കല്‍ സ്വന്തമാക്കിയിരുന്നു.

ദേവ്ദത്തിന്റെ അച്ഛന്‍ ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്. മൂത്ത സഹോദരി ചാന്ദ്‌നി അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നു. ദേവ്ദത്തിന് 4 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ജോലി ആവശ്യത്തിന് കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011-ല്‍ ബെംഗളൂരുവിലെത്തി. 2011-ല്‍ ബെംഗളൂരുവിലെത്തിയതു മുതല്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് പരിശീലനം.

2014- ല്‍ കര്‍ണാടകയ്ക്കായി കളി തുടങ്ങി. പിന്നീട് അണ്ടര്‍ 14, 16, 19 ടീമുകളില്‍. മികച്ച കളി പുറത്തെടുത്തതോടെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ കളി കാഴ്ചവെച്ചു. ബംഗ്ലദേശില്‍ നടന്ന ഏഷ്യാ കപ്പിലും കളി ആവര്‍ത്തിച്ചു. 3 വര്‍ഷമായി കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ സൂപ്പര്‍ താരമാണ്.