അമ്പരപ്പിച്ച് സഞ്ജുവിന്റെ പിന്‍ഗാമി, വിജയ് ഹസാര ട്രോഫിയില്‍ ടോപ് സ്‌കോറര്‍

കേരള ക്രിക്കറ്റ് ലോകത്തിന് ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു മേല്‍വിലാസം ഉണ്ടാക്കികൊടുത്തത് ശ്രീശാന്തിന് ശേഷം സഞ്ജു സാംസനെന്ന കേരള താരമാണ്. തന്റെ കൗമാര കാലം മുതല്‍ തകര്‍പ്പന്‍ പ്രകടനം കെട്ടഴിച്ച സഞ്ജു ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സഞ്ജുവിന്റെ പിന്‍ഗാമിയായി മറ്റൊരു മലയാളി താരം കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടയ്ക്ക് വേണ്ടി ഉജ്ജ്വല ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച മലപ്പുറം സ്വദേശി ദേവ്ദത്ത് പടിക്കലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കര്‍ണാടകയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഈ മലപ്പുറത്തുകാരന്‍, 11 ഇന്നിംഗ്‌സുകളില്‍ 609 റണ്‍സോടെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററുമായി.

രണ്ട് സെഞ്ച്വറികളും, അഞ്ച് അര്‍ദ്ധ സെഞ്ച്വറികളും അടങ്ങുന്നതാണ് ഈ പത്തൊന്‍പതുകാരന്റെ മാസ്മരിക പ്രകടനം. ഗോവയ്‌ക്കെതിരേയും സൗരാഷ്ട്രയ്‌ക്കെതിരേയും ആണ് ദേവ്ദത്ത് സെഞ്ച്വറി നേടിയത്. 67.66 ശരാശരിയിലാണ് ദേവ്ദത്തിന്റെ ബാറ്റിംഗ് പ്രകടനം.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിരുന്ന ദേവ്ദത്ത് കഴിഞ്ഞ സീസണ്‍ ഐപിഎല്ലിന്റേയും ഭാഗമായി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ദേവ്ദത്തിനെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരം പോലും കളത്തിലിറങ്ങാന്‍ മലയാളി താരത്തിന് സാധിച്ചില്ല.

വിജയ് ഹസാര ട്രോഫിയില്‍ കര്‍ണാടക കിരീടം ചൂടിയതിന് പിന്നാലെയാണ് ദേവ്ദത്തിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ശ്രദ്ധിച്ചു തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് പടിക്കല്‍ കുട്ടിക്കാലം തൊട്ടേ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനാണ്.