വീണ്ടും ഹാട്രിക്ക്, ഞെട്ടിച്ച് ചഹര്‍, പ്രതിഭാസമെന്ന് ക്രിക്കറ്റ് ലോകം

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത മത്സരത്തിലും ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ച് ഇന്ത്യന്‍ താരം ദീപക് ചഹര്‍. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്‌ക്കെതിരെയായിരുന്നു രാജസ്ഥാന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

13 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ അവസാന ഓവറിലാണ് ചഹര്‍ ഹാട്രിക്ക് കൊയ്തത്. വിദര്‍ഭ താരങ്ങളായ ദര്‍ഷന്‍, ശ്രീകാന്ത്, അക്ഷയ് എന്നിവരെയാണ് തൊട്ടടുത്ത പന്തുകളില്‍ ചഹര്‍ പുറത്താക്കിയത്. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ചഹര്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നേരത്തെ മഴ കാരണം 13 ഓവറാക്കി ചുരുക്കിയിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരെ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം ആറ് വിക്കറ്റ് ചഹര്‍ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിമാറി ചാഹറിന്റേത്. ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദ മാച്ചും സീരിസും ചാഹറായിരുന്നു. ചാഹറിന്റെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.