നിരാശപ്പെടുത്തി രോഹിത്ത്, അതിവേഗം പൂജാര, കളി ഇന്ത്യയുടെ കൈയില്‍

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ഇന്ത്യ മേധാവിത്വം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് ഇനി 64 റണ്‍സ് കൂടി മതി.

14 പന്തില്‍ ഒരു ബൗണ്ടറി അടക്കം ആറ് റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അബൂ ജയന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റില്‍ ദാസ് പിടിച്ചാണ് രോഹിത്ത് പുറത്തായത്. 36 റണ്‍സുമായി മായങ്കും 42 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. പതിവിന് വിപരീതമായി അതിവേഗം റണ്‍സ് കണ്ടെത്തിയ പൂജാര 58 പന്തില്‍ ഏഴ് ബൗണ്ടറി സഹിതമാണ് 42 റണ്‍സെടുത്തത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീതുപ്പിയപ്പോള്‍ ബംഗ്ലാദേശ് ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാതെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ടീം സ്‌കോര്‍ 12ല്‍ എത്തിനില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ 43 റണ്‍സെടുത്ത മുഷ്ഫിഖുറഹ്മാനും 37 റണ്‍സെടുത്ത മുഹ്മിനുല്‍ ഹഖുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ലിറ്റില്‍ദാസ് 21 റണ്‍സെടുത്തു. ഷദ്മാന്‍ ഇസ്ലാം (6) ഇമ്രുല്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13) മുഹമ്മദുല്ലാഹ് (10) മെഹ്ദി ഹസന്‍ (0) താജുല്‍ ഇസ്ലാം (1) ഇബാദത്ത് ഹുസൈന്‍ (2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

മൂന്ന് പേസര്‍മാരേയും ഒരുമിച്ചാണ് ടീം ഇന്ത്യ കളത്തിലിറക്കിയത്. പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് നായകന്‍ കോഹ്ലി പ്രതികരിച്ചു. ഷഹ്ബാസ് നദീം ആണ് ഇതോടെ ടീമില്‍ നിന്നും പുറത്തായത്.

Read more

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.