കാണികളുടെ വംശീയ അധിക്ഷേപം; സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിനു നേരെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഒരര്‍ത്ഥത്തിലും പൊറുക്കാനാവാത്ത ചെയ്തിയെന്നാണ് സംഭവത്തെ കുറിച്ച് വാര്‍ണര്‍ പ്രതികരിച്ചത്.

“മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വംശിയതയും, അധിക്ഷേപവും ഒരു അര്‍ത്ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു” വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായിയുന്നു. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്. സിറാജ് പരാതിയുമായി അമ്പയറെ സമീപച്ചതോടെ കളി എട്ട് മിനിറ്റോളം നിര്‍ത്തിവെച്ചിരുന്നു.

തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതിലെ നിരാശയും വാര്‍ണര്‍ പരസ്യമാക്കി. ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഇതാണ്. കഴിയുന്നത്ര കഠിനാദ്ധ്വാനം ചെയ്ത എല്ലാ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം. സമനിലയ്ക്ക് വേണ്ടി ഇന്ത്യ ശക്തമായി പൊരുതി. അതെല്ലാം കൊണ്ടാണ് ഈ കളിയെ നമ്മള്‍ സ്നേഹിക്കുന്നത്. എളുപ്പമല്ല അത്. ഇനി പരമ്പര വിജയം നിര്‍ണയിക്കാന്‍ ഗബ്ബയിലേക്ക്” വാര്‍ണര്‍ പറഞ്ഞു.