ചെന്നൈ സൂപ്പര്‍ ഡ്യൂപ്പര്‍ കിംഗ്‌സ്; നാലാം കിരീടത്തില്‍ മുത്തമിട്ടത് കൊല്‍ക്കത്തയോട് കണക്കുതീര്‍ത്ത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാര്‍. ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ കിംഗ്‌സ് നാലാം ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചത്. 2010, 2011, 2018 വര്‍ഷങ്ങളിലും സൂപ്പര്‍ കിംഗ്‌സ് ജേതാക്കളായിരുന്നു. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് (5) അടുക്കാനും സൂപ്പര്‍ കിംഗ്‌സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കൊല്‍ക്കത്തയോട് പ്രതികാരം ചെയ്യാനും സൂപ്പര്‍ കിംഗ്‌സിന് സാധിച്ചു. ഇതിഹാസ താരവും നായകനുമായ എം.എസ്.ധോണിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് സൂപ്പര്‍ കിംഗ്‌സിന്റെ കിരീട വിജയം. ക്യാപ്റ്റനെന്ന നിലയിലെ 300-ാം ടി20 മത്സരത്തിലാണ് ധോണി മറ്റൊരു നേട്ടംകൂടി കുറിച്ചത്. സ്‌കോര്‍: ചെന്നൈ-192/3(20 ഓവര്‍). കൊല്‍ക്കത്ത-165/9 (20).

കളിയുടെ സമസ്ത തലങ്ങളിലും നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളിയാണ് സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍ പട്ടം ചൂടിയത്. ബാറ്റിംഗില്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസി (59 പന്തില്‍ 86, ഏഴ് ഫോര്‍, മൂന്ന് സിക്‌സ്) മൊയീന്‍ അലി (20 പന്തില്‍ 37 നോട്ടൗട്ട്, രണ്ട് ബൗണ്ടറി, മൂന്ന് സിക്സ്), ഋതുരാജ് ഗെയ്ക്ക്വാദ് (32, മൂന്ന് ഫോര്‍, ഒരു സിക്സ്) റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31, മൂന്ന് സിക്സ്) എന്നിവര്‍ സൂപ്പര്‍ കിംഗ്‌സിന് ഉശിരന്‍ സ്‌കോര്‍ സമ്മാനിച്ചു.

ധോണി ഒരുക്കിയ ഫീല്‍ഡിന് അനുസൃതമായി പന്തെറിഞ്ഞ ബോളര്‍മാരും മികച്ച ഫീല്‍ഡിംഗും കാര്യമായ പിഴവുകള്‍ വരുത്താത്ത ക്യാച്ചിംഗും സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തിന് ആധാരമായി. സൂപ്പര്‍ കിംഗ്‌സ് ബോളര്‍മാരില്‍ ഷാര്‍ദുല്‍ താക്കൂര്‍ മൂന്നും രവീന്ദ്ര ജഡേജയും ജോഷ് ഹെസല്‍വുഡും രണ്ട് വിക്കറ്റ് വീതവും പിഴുതു. ദീപക് ചഹാറിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഓരോ ഇരകളെ വീതം ലഭിച്ചു.

നല്ല തുടക്കത്തിനുശേഷം മധ്യനിരയുടെ തകര്‍ച്ചയാണ് കൊല്‍ക്കത്തയെ പിന്നോട്ടടിച്ചത്. ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും (50), ശുഭ്മാന്‍ ഗില്ലും (51) അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയെങ്കിലും മധ്യനിര കൂപ്പുകുത്തിയതോടെ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചു. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വന്ന പാടേ ഡഗ് ഔട്ടിലേക്ക് മടങ്ങി. വാലറ്റത്തില്‍ ശിവം മാവിയും (20) ലോക്കി ഫെര്‍ഗൂസനും (18 നോട്ടൗട്ട്) നടത്തിയ ചെറുത്തുനില്‍പ്പാണ് വലിയ നാണക്കേടില്‍ നിന്ന് കൊല്‍ക്കത്തയെ രക്ഷിച്ചത്.