യുവി ഇടിമുഴക്കത്തില്‍ ഞെട്ടിത്തരിച്ച ചാഹല്‍ ഓര്‍ത്തത് ബ്രോഡിനെ: തകര്‍പ്പന്‍ മറുപടിയുമായി ഇംഗ്ലീഷ് താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നടന്ന മത്സരത്തിനിടെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പായിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് ഇംഗ്ലീഷ് താരം ബ്രോഡിനെ എന്ന ചാഹലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബ്രോഡ്. മത്സരത്തില്‍ യുവരാജ് സിങ്ങ് ചാഹലിനെ നിലം തെടാതെ മൂന്ന് സിക്‌സറുകള്‍ പറഞ്ഞിയിരുന്നു. ആ സമയത്ത് തനിക്ക് ബ്രോഡിന ഓര്‍മ്മ വന്നു എന്നാണ് മത്സര ശേഷം ചാഹല്‍ പറഞ്ഞത്.

എന്നാല്‍, ചാഹലിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് ബ്രോഡ് ഇതിന് നല്‍കിയത്. പത്തുവര്‍ഷം കഴിയുമ്പോള്‍ താങ്കള്‍ക്കും എന്നെപ്പോലെ 437 ടെസ്റ്റ് വിക്കറ്റൊക്കെ നേടാന്‍ കഴിയട്ടെ എന്നാണ് ചാഹലിന്റെ അഹന്തയ്ക്ക് ബ്രോഡിന്റെ മറുപടി. 2007 ടി20 ലോകകപ്പില്‍ ബ്രോഡിന്റെ ഒരു ഓവറില്‍ യുവരാജ് ആറ് സിക്‌സറുകള്‍ പറത്തിയിരുന്നു. ഇതാണ് ചാഹലിനെ കളിയാക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം, ബ്രോഡിന്റെ മറുപടി ക്രിക്കറ്റ് പ്രേമികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. യുവരാജ് അന്ന് ആറ് സിക്‌സറുകള്‍ പറത്തിയെങ്കിലും ആഥ്മവിശ്വാസം ചോരാതെ കഠിന പ്രയത്‌നത്തിലൂടെ ഇംഗ്ലണ്ടിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായി ബ്രോഡ് മാറിയിരുന്നു.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ-ബെംഗളൂരു മത്സരത്തില്‍ ചാഹലിന്റെ ബെംഗളൂരു ആറ് റണ്‍സിന് തോറ്റിരുന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ലസിത് മലിംഗ എറിഞ്ഞ അവസാന ഓവറാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 181 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഡിവില്ലിയേഴ്സിന് പുറമെ വിരാട് കോഹ്‌ലി 32 പന്തില്‍ 46 റണ്‍സെടുത്തു. പാര്‍ത്ഥിവ് പട്ടേല്‍ (31), മൊയീന്‍ അലി (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (5), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ശിവം ദുബെ (9) പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് നല്‍കിയത്. 23 റണ്‍സെടുത്ത ഡീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷും സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്സിന്റെ ഗതിവേഗം കുറഞ്ഞു.

ചാഹലിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ അടിച്ചു തുടങ്ങിയ യുവരാജ് സിംഗ് പഴയപ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 12 പന്തില്‍ 23 റണ്ണുമായി നാലാം സിക്സറിനുള്ള ശ്രമത്തില്‍ ചാഹലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കീറോണ്‍ പൊള്ളാര്‍ഡും(5), ക്രുനാല്‍ പാണ്ഡ്യയും(1) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ മുംബൈ വലിയ സ്‌കോര്‍ നേടില്ലെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ(14 പന്തില്‍ 32) മുംബൈയെ 187 റണ്‍സിലെത്തിച്ചു.

Read more

ബംഗളൂരുവിനായി ഉമേഷ് യാദവ് നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യുസ്വേന്ദ്ര ചാഹല്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബംഗലൂരുവിനായി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റെടുത്തു.