ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് സെവാഗ്

സൂറിച്ച്: ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവഗ്. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരം ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നത്. നേരത്തെ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് ബിസിസിഐ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രിക്കറ്റിനെ ഒളിമ്പികസ് ഇനമാക്കുന്നത് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുളളില്‍ തന്നെ ഇതുസംബന്ധിച്ച് അഭിപ്രായ ഐക്യമില്ലാത്തത് ഐസിസിയ്ക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ട് ഒരു പ്രമുഖ ക്രിക്കറ്റ് താരം തന്നെ രംഗത്തെത്തുന്നത്.

ഒളിമ്പിക്‌സ് മത്സരയിനമാകുന്ന നിലയിലേക്ക് ക്രിക്കറ്റ് വളരണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൂടുതല്‍ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ സജീവമായി രംഗത്ത് വരേണ്ടതുണ്ടെന്നും വീരു അഭിപ്രായപ്പെട്ടു.

നിലവില്‍ 105 അംഗരാജ്യങ്ങള്‍ ഐസിസിയിലുണ്ടെങ്കിലും 12 രാജ്യങ്ങള്‍ മാത്രമാണ് പൂര്‍ണ്ണസമയ അംഗങ്ങള്‍. അതേസമയം ക്രിക്കറ്റിനെ 2024 ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുന്നുണ്ട്.

ഫെബ്രുവരി എട്ട്, ഒന്‍പത് ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ഐസ് ക്രിക്കറ്റില്‍ മുന്‍ താരങ്ങളോടൊപ്പം പങ്കെടുക്കുമെന്നും വീരു വ്യക്തമാക്കി. ഐസിസിയുടെ സഹകരണത്തോടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഐസ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. മുന്‍ താരങ്ങളായ ജയവര്‍ദ്ധന, വെട്ടോറി, ഗ്രയാം സ്മിത്ത്, അക്തര്‍ തുടങ്ങിയര്‍ ഐസ് ക്രിക്കറ്റില്‍ പങ്കെടുക്കും.