ഫീല്‍ഡറുടെ ഹെല്‍മറ്റ് തകര്‍ത്ത് ജോ റൂട്ടിന്റെ ഷോട്ട്; അപകടം ഒഴിവായത് തലനാരിഴക്ക്

കനത്ത തിരിച്ചടിക്കിടയിലും ജോ റൂട്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ചെറുത്തു നില്‍പ്പ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കുന്നതായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലെ ജോ റൂട്ടിന്റെ ഒരു ഷോട്ട് ഒസീസിന്റെയും ഗാലറിയുടെയും നല്ല ജീവന്‍ കളഞ്ഞു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറിലായിരുന്നു സംഭവം. റൂട്ടിന്റെ ലെഗ് സൈഡ് ലക്ഷ്യമാക്കിയുള്ള ഷോട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ഹെല്‍മറ്റില്‍ ശക്തമായി വന്നടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകരുകയും ചെയ്തു. ഭാഗ്യകൊണ്ടു മാത്രമാണ് താരത്തിന് പരുക്കേല്‍ക്കാതിരുന്നത്. എന്താണെന്ന് സംഭവിച്ചതെന്ന് മനസിലാവാതെ ഒരു നിമിഷം കാമറൂണ്‍ നിന്നു. ഇതിനിടെ ഭയന്നു പോയ ഓസീസ് താരങ്ങള്‍ ഓടി അടുത്തെത്തി. ഉടന്‍ തന്നെ റൂട്ട് കാമറൂണിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. പരുക്കൊന്നും സംഭവിച്ചില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്.

https://www.facebook.com/CricketNetworkChannel/videos/420538945046801/

സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ലണ്ടിന്റെ ഏക പ്രതീക്ഷ റൂട്ടായിരുന്നു. അവസാന ദിനം ഓസീസിന് വേണ്ടിയിരുന്നത് ആറ് വിക്കറ്റുകളായിരുന്നു. എന്നാല്‍ ക്രീസില്‍ ജോ റൂട്ട് നിലയുറച്ചതോടെ ഓസീസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. റൂട്ട് സമനിലയുറപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കളിക്കിടെ സുഖമില്ലാതായ റൂട്ട് 58 റണ്‍സോടെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.