അബ്ധുള്‍ ആഷിഖ് ചിറയ്ക്കല്‍
‘വൈകല്യം നിറഞ്ഞ ഒരു കൂട്ടത്തെ ചക്രവാളസീമയിലൂടെ വിജയത്തിലേക്ക് നയിച്ചു.’ 1999-ല്‍ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ബ്രയാന്‍ ലാറ പുറത്താവാതെ നേടിയ 153 റണ്‍സ് പ്രകടനത്തെ കുറിച്ച് വിസ്ഡണ്‍ മാസികയുടെ വരികള്‍ ആണിത്. ഒരുപക്ഷെ ലോകം ദര്‍ശിച്ച ഇന്നേവരെയുള്ള ഏറ്റവും മികച്ച നാലാം ഇന്നിംഗ്സ് ബാറ്റിംഗ് പ്രകടനം.. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ലാറ തന്റെ കരിയറില്‍ പല തവണകളിലായി 200- ഉം 300-ഉം 400-ഉം അതും പോരാഞ്ഞ് 500-ഉം റണ്‍സുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ വിസ്ഡണ്‍ മാസിക കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ batting performance ആയി തിരഞ്ഞെടുത്തത് ഓസ്ട്രേലിയക്കെതിരെ നേടിയ ഈ സെഞ്ച്വറി ആയിരുന്നു..
1999 മാര്‍ച്ച് 30 ന്, ക്രിക്കറ്റ് ഗെയിം അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ ബോളിംഗ് ലൈന്‍ അപ്പ്. കരിയറിന്റെ പീക് ടൈമില്‍ നില്‍ക്കുന്ന ഗ്ലെന്‍ മഗ്രാത്ത്, തുടക്കത്തില്‍ തന്നെ വളരെ impressive ആയ ജേസണ്‍ ഗില്ലസ്പി, ഇനിയും പകരക്കാരനെ കണ്ടെത്തിയിട്ടില്ലാത്ത ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, വോണിന്റെ സമകാലികന്‍ ആയത് കൊണ്ട് മാത്രം ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ സ്റ്റുവര്‍ട്ട് മക്ഗില്‍ എന്നിവരടങ്ങുന്ന ആക്രമണത്തിനെതിരെ നാലാം ഇന്നിംഗ്സില്‍ 308 എന്ന ലക്ഷ്യം മറികടക്കുക എന്നത് ലോകം കീഴടക്കുന്നതിന് തുല്യമായിരുന്നു. പക്ഷെ ലാറ ആ കര്‍ത്തവ്യം ഏറ്റെടുത്തിരുന്നു..
നാല് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയില്‍ കളിക്കാന്‍ ഓസ്ട്രേലിയ 1999-ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തി. സൗത്ത് ആഫ്രിക്കക്കെതിരെ അതും സ്വന്തം തട്ടകത്തില്‍ 5-0 ന് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുക എന്നത് ഓസീസിനെ സംബന്ധിച്ച് വെറും ചടങ്ങ് മാത്രമായിരുന്നു.
ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 312 റണ്‍സിന്റെ വിജയത്തിലൂടെ ആധികാരികമായ തുടക്കം കുറിച്ചു. രണ്ടാം ടെസ്റ്റില്‍ മികച്ച ഡബിള്‍ സെഞ്ച്വറി നേടി ലാറ തന്റെ ടീമിനെ പരമ്പര സമനിലയിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ.
ബ്രിഡ്ജ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ 199 റണ്‍സിന്റെയും റിക്കി പോണ്ടിംഗിന്റെ 101 റണ്‍സിന്റെയും ബലത്തില്‍ 490 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ ഷെര്‍വിന്‍ കാംപ്ബെല്‍ സെഞ്ച്വറി നേടി വെസ്റ്റ് ഇന്‍ഡീസിനെ 329 വരെ എത്തിച്ചു. എങ്കിലും ഓസീസിന് ആരോഗ്യകരമായ ആദ്യ ഇന്നിംഗ്‌സ് ലീഡ്.
അവരുടെ രണ്ടാം ഇന്നിംഗ്സില്‍, കോട്‌നി വാല്‍ഷ് ഓസ്ട്രേലിയന്‍ ബാറ്റർമാരുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി, വെറും 146 റണ്‍സിന് ഓള്‍ ഔട്ട് ആക്കി. അവിടെ മുതല്‍ ലാറയുടെ ഏറ്റവും സവിശേഷമായ ബാറ്റിംഗ് പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു.
78 ന് 3 എന്ന നിലയില്‍ അഞ്ചാം നമ്പര്‍ ബാറ്റർ ആയിട്ടാണ് ലാറ ക്രീസില്‍ എത്തുന്നത്. 105 ആവുമ്പോഴേക്കും അടുത്ത 2 വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഓസ്ട്രേലിയ ചടങ്ങ് തീര്‍ക്കാന്‍ വേണ്ടി ഒരുങ്ങിയെങ്കിലും ലാറ മറ്റൊരു മൂഡിലായിരുന്നു എന്ന് വേണം പറയാന്‍. 118 പന്തില്‍ ഫിഫ്റ്റി തികച്ച ലാറക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പിന്നീട് വേണ്ടി വന്നത് 51 പന്തുകള്‍ കൂടി മാത്രം. അതേസമയം മറുവശത്ത് ജിമ്മി ആഡംസ് 38 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ത്തുള്ളു എങ്കിലും 3 മണിക്കൂര്‍ ക്രീസില്‍ വിക്കറ്റ് ബലി കഴിക്കാതെ മികച്ച പിന്തുണ നല്‍കി. എന്നാല്‍ രണ്ടാം സെഷനിലെ അവസാന മിനിറ്റില്‍ ആഡംസ്, ജേക്കബ്‌സ്, പെറി എന്നിവരുടെ വിക്കറ്റുകള്‍ പിഴുത് മക്ഗ്രാത്ത് വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. വിജയത്തിനും ഓസ്ട്രേലിയക്കും ഇടയില്‍ ഇനി ബ്രയാന്‍ ചാള്‍സ് ലാറ മാത്രം..
അവസാന ദിവസം അവസാന സെഷനില്‍ വിന്‍ഡീസിന് ജയിക്കാന്‍ 54 റണ്‍സ് കൂടി വേണം. ഓസീസിന് ആണെങ്കില്‍ 2 വിക്കറ്റ് മാത്രം.. മക്ഗ്രാത്തിന്റെ പന്തുകള്‍ ബൗണ്ടറി ലക്ഷ്യമാക്കി പായിച്ചപ്പോള്‍ ലാറക്ക് നേരെ സ്ലെഡ്ജിംഗ് വര്ഷം നടത്താനും ഓസ്ട്രേലിയ ആവേശം കാട്ടി . എന്നാല്‍ ഇതെല്ലം അദ്ദേഹത്തിലെ വിജയദാഹം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്.. അല്ലെങ്കിലും ചാമ്പ്യന്‍ ബാറ്ററെ പ്രകോപിക്കുക എന്ന മണ്ടന്‍ സമീപനം ആരെങ്കിലും ചെയ്യുമോ.. ??!
അതിനിടയില്‍ ജയത്തിന് അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കിട്ടിയ അവസരം വിക്കറ്റ് കീപ്പര്‍ ഹീലിയുടെ കൈയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. ജയിക്കാന്‍ 6 റണ്‍സ് മാത്രം ബാക്കി നില്‍ക്കെ ആംബ്രോസ് ഗില്ലസ്പിയുടെ പന്തില്‍ പുറത്തായി.. 11 മനായി വാല്‍ഷ് ക്രീസില്‍. ശേഷം 5 പന്തുകള്‍ survive ചെയ്ത വാല്‍ഷിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. അവസാനം ഗില്ലസ്പിയുടെ പന്തില്‍ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തന്റെ 150 യും ഒപ്പം ടീമിന് ഒരു വിക്കറ്റ് വിജയവും നേടിക്കൊടുത്തത് ലാറ യഥാര്‍ത്ഥത്തില്‍ ‘പ്രിന്‍സ് ഓഫ് ട്രിനിഡാഡ്’ ആയി മാറുകയായിരുന്നു. 19 ഫോറും ഒരു സിക്സും പറത്തി ലാറ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചു.
Read more
സ്‌ട്രോക്ക്‌പ്ലേയുടെ കാര്യത്തില്‍ പതിവ് പോലെ ഗംഭീരമായിരുന്നെങ്കിലും, ലാറയുടെ പ്രകടനത്തില്‍ ശ്രദ്ധേയമായത് തന്റെ ഇന്നിംഗ്‌സിനെ കൊണ്ട് പോയ രീതിയാണ്. അദ്ദേഹത്തിന് ശേഷം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആറ് ബാറ്റ്സ്മാന്‍മാര്‍ മൊത്തം നേടിയത് 61 റണ്‍സ് എന്നത് ആ ഇന്നിങ്‌സിന്റെ മഹത്വം ആണ് തെളിയിക്കുന്നത്. അവസാന രണ്ട് വിക്കറ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തത് 63 റണ്‍സ് ആണ്.