വാതുവെപ്പുകാര്‍ ആ താരത്തെ സമീപിച്ചു, ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഗാംഗുലി

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് ടി20 ടൂര്‍ണമെന്റിലും വാതുവെപ്പിന് ശ്രമമുണ്ടായതായി ബിസിസഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. വാതുവെയ്പ്പുകാര്‍ ഒരു താരത്തെ സമീപിച്ചതായാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താരമാരാണെന്ന് വെളിപ്പെടുത്താന്‍ ഗാംഗുലി തയ്യാറായില്ല.

ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ യൂണിറ്റാണ് (എസിയു) മുഷ്താഖ് അലി ട്രോഫിക്കിടെ ഒരു കളിക്കാരനെ വാതുവെയ്പുകാരന്‍ സമീപിച്ചതായി തങ്ങളെ അറിയിച്ചതെന്നു ഗാംഗുലി വ്യക്തമാക്കി. വാതുവെയ്പുകാരന്‍ കളിക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നും ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഗാംഗുലി പറഞ്ഞു.

ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് വാതുവെയ്പുകാരന്‍ സമീപിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന് താരങ്ങള്‍ക്കു അറിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. തമിഴ്നാട് പ്രീമിയര്‍ ലീഗിനെയും കര്‍ണാടക പ്രീമിയര്‍ ലീഗിനെയും ഇളക്കി മറിച്ച വാതുവെയ്പ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി ആയിട്ടായിരുന്നു ദാദയുടെ വിശദീകരണം.

വാതുവെയ്പുകാര്‍ കളിക്കാരെ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ ഒരു ടൂര്‍ണമെന്റ് നിര്‍ത്തിവെയ്ക്കാന്‍ ബോര്‍ഡിനു കഴിയില്ല. അതേസമയം, എല്ലാം ക്ലിയര്‍ ആവുന്നതു വരെ കര്‍ണാടക പ്രീമിയര്‍ ലീഗ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മാസം ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാതുവെയ്പുകാരില്‍ ഒരാളും ചില കളിക്കാരും അറസ്റ്റിലായിരുന്നു. കൂടാതെ ചില പ്രമുഖ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.