പന്തിന് 'കരണത്തടി', നിര്‍ണായക മാറ്റത്തിന് ഒരുങ്ങി ടീം ഇന്ത്യ

ഇന്ത്യന്‍ ടീമില്‍ നിന്നും റിഷഭ് പന്ത് പുറത്തേക്കെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോഹ്ലി ഇക്കാര്യം സൂചിപ്പിച്ചത്. പന്തിന് പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ തുടരുമെന്നാണ് കോഹ്ലി നല്‍കുന്ന സൂചന.

രാഹുലിനെ കീപ്പറാക്കുന്നത് വഴി ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും, ടീമിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതില്‍ ഇത് ഏറെ നിര്‍ണായകമാകുമെന്നും കോഹ്ലി പറഞ്ഞു. 2003 ലോക കപ്പിലെ ദ്രാവിഡിന്റെ വിക്കറ്റ് കീപ്പിംഗിനോടാണ് രാഹുലിന്റെ കീപ്പിംഗിനെ താരതമ്യം ചെയ്തത്. 2003- ലെ ഏകദിന ലോക കപ്പില്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായത് വഴി ടീമിന്റെ സന്തുലിതാവസ്ഥ മികച്ചതായെന്നും, അത്തരമൊരു രീതി ഇപ്പോളത്തെ ടീമിലും ഗുണം ചെയ്യുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താരത്തിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കളിക്കാനായില്ല. പരിക്ക് പറ്റിയ ആദ്യ മത്സരത്തിലും ടീമിനൊപ്പം ഫീല്‍ഡിംഗിനിറങ്ങാനും പന്തിന് കഴിഞ്ഞിരുന്നില്ല. പന്ത് പുറത്തായതോടെ താത്കാലിക വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ രംഗപ്രവേശനം ചെയ്യുകയായിരുന്നു.

എന്നാല്‍ ബാറ്റിംഗിന് പുറമെ കീപ്പിംഗിലും മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ച്ചവെച്ചത്. ഇതാണ് രാഹുലിനെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിയ്ക്കാന്‍ ടീം മാനേജുമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ ബിസിസിഐയുമായി എ ഗ്രേഡ് കരാറുളള പന്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ചോദ്യചിഹ്നമാകുകയാണ്.