ഇന്ത്യയുടെ അഞ്ച് വിക്കറ്റ് തെറിപ്പിച്ച കമ്മിന്‍സിന് അവസാന പന്തില്‍ ഭുംറ കൊടുത്ത 'സമ്മാനം'; കയ്യടിച്ച് ചാടി കോഹ്ലി

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളെടുത്ത പാറ്റ് കമ്മിന്‍സിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഭുംറ കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വെറും ബോളര്‍ മാത്രമായി കണക്കാക്കിയിരുന്ന ഭുംറ പടുകൂറ്റന്‍ സിക്‌സര്‍ പായിച്ചാണ് കമ്മിന്‍സിന് മറുപടി നല്‍കിയത്.

ഓസീസ് നിരയിലെ ഒന്നാം നമ്പര്‍ ബോളറായ കമ്മിന്‍സ് ബോള്‍ ചെയ്ത 50ാം ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം പന്തില്‍ വിജയ് ശങ്കറും അഞ്ചാം പന്തില്‍ യുസ്‌വേന്ദ്ര ചാഹലും. ഒന്‍പതാമനായി ചാഹല്‍ അഞ്ചാം പന്തില്‍ പുറത്തായതോടെയാണ് ഭുംറ ക്രീസിലെത്തുന്നത്. അവസാന പന്തിലേക്ക് രണ്ടും കല്‍പ്പിച്ച് ബാറ്റു വീശിയ ഭുംറയ്ക്ക് പിഴച്ചില്ല. പന്തു നേരെ ലോംഗ് ഓണിലൂടെ ഗാലറിയില്‍.

ഭുംറയുടെ സിക്‌സര്‍ കണ്ട് കയ്യടിച്ച് ചാടിയാണ് കോഹ്ലി താരത്തെ അഭിനന്ദിച്ചത്. താരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് വമ്പന്‍ കയ്യടിയോടെയാണ് ഭുംറയുടെ സിക്‌സറിനെ “വരവേറ്റത്”.

അതേസമയം, 359 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജയുടെയും പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന്റെയും ബാറ്റിംഗ് മികവില്‍ പൊരുതുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. രണ്ട് ബോളില്‍ നിന്ന് പൂജ്യം റണ്‍സെടുത്ത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 10 ബോളില്‍ നിന്ന് ആറ് റണ്‍സെടുത്ത് ഷോണ്‍ മാര്‍ഷുമാണ് ഓസീസ് നിരയക്ക് നഷ്ടമായത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 358 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറെടുത്തിരുന്നു. ഓപ്പണര്‍മാരായ 15 ബോളില്‍ നിന്ന് 143 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 92 ബോളില്‍ നിന്ന് 95 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും ഇന്ത്യയുടെ റണ്‍ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.

97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിനലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും. 115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്‌സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ധവാന്‍ രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്.

തുടക്കത്തില്‍ തന്നെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18 ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.

പന്തെറിയാന്‍ വന്ന ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് ദീര്‍ഘകാലത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ ശിഖര്‍ ധവാന്‍ കഴിഞ്ഞ മൂന്ന് മത്സരത്തിലും ഫോമില്ലായ്മയില്‍ ഉഴറിയിരുന്നു. റാഞ്ചിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയാണ് നാലാം ഏകദിനത്തിന് ടീമിനെ പ്രഖ്യാപിച്ചത്. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് ഗ്ലൗ അണിയും.

അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. ഓസീസ് നിരയിലും രണ്ടു മാറ്റമുണ്ട്. മാര്‍ക്കസ് സ്റ്റോയ്നിസിനു പകരം ആഷ്ടണ്‍ ടേണറും നേഥന്‍ ലയണിനു പകരം ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫും ടീമില്‍ മടങ്ങിയെത്തി.

ആദ്യ 2 ഏകദിനങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഇന്ത്യയെ റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിനു വീഴ്ത്താനായതിന്റെ ആവേശത്തിലാണ് ഓസീസ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയ പരമ്പരയിലെ മൂന്നു കളികളിലും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ഏകദിന റാങ്കിംഗിലെ ആറാം സ്ഥാനക്കാരായ ഓസീസ് പുറത്തെടുത്തത്. പരമ്പര സ്വന്തമാക്കി ലോകകപ്പിന് നന്നായൊരുങ്ങുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.