നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ടീം നിശ്ചയിച്ചിരുന്ന അർദ്ധരാത്രി കർഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബിൽ പോയ ബെൻ സ്റ്റോക്സും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലിൽ ഉൾപ്പെടുകയായിരുന്നു. ലണ്ടനിലെ ചെൽസിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അർദ്ധരാത്രി ടീം കർഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ക്ലബ്ബിൽ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ ‘സാരസെൻസ്’ അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങൾ തർക്കത്തിലാവുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, റഗ്ബി താരം ഗസ് അറ്റ്കിൻസണ് നേരെ എറിഞ്ഞ പഞ്ച് തടയാൻ ശ്രമിച്ച ഇസിബിയുടെ സുരക്ഷാ ജീവനക്കാരന്റെ മുഖത്താണ് കൊണ്ടത്. പരിക്കേറ്റ ഈ സുരക്ഷാ ജീവനക്കാരനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഖത്ത് തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു.

അതേസമയം ബെൻ സ്റ്റോക്സിനോ അറ്റ്കിൻസണോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ പോലീസിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് മാധ്യമമായ ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് പ്രകാരം, പ്രശ്നങ്ങൾ ഉണ്ടാക്കിയത് റഗ്ബി കളിക്കാരനാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ ആദ്യം അങ്ങോട്ട് ഉപദ്രവിക്കാൻ ചെന്നവരല്ലെന്നും ഇസിബി വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട്. മോശം പ്രതിച്ഛായയുള്ള ആ റഗ്ബി താരത്തിന്റെ പേരിൽ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ജോലി തെറിക്കരുതെന്ന് ആഗ്രഹിക്കുന്നതായും ചില വൃത്തങ്ങൾ സൂചിപ്പിച്ചു.

എങ്കിലും, ടീം അച്ചടക്കം ലംഘിച്ചതിന് താരങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാണ്. ജൂൺ 17-ന് ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുൻപ് തന്നെ അന്തിമ നടപടിയുണ്ടാകും. ബെൻ സ്റ്റോക്സിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനും ഗസ് അറ്റ്കിൻസണെ ടീമിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. സ്റ്റോക്സ് മാറുകയാണെങ്കിൽ യുവതാരം ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായേക്കും.

Read more

കഴിഞ്ഞ ജനുവരിയിലാണ് ഇംഗ്ലണ്ട് കളിക്കാർക്ക് ബോർഡ് കർഫ്യൂ നിയമങ്ങൾ കർശനമാക്കിയത്. ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ, ബെൻ സ്റ്റോക്സും സംഘവും അമിതമായി മദ്യപിച്ചതായും പ്രൊഫഷണലിസം കാണിച്ചില്ലെന്നും കടുത്ത ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കളിക്കാർ അർദ്ധരാത്രിക്ക് ശേഷം പുറത്തുപോകരുതെന്ന നിയമം കൊണ്ടുവന്നത്. ഇതാണ് ഇപ്പോൾ ക്യാപ്റ്റൻ തന്നെ ലംഘിച്ചിരിക്കുന്നത്.