കോഹ്ലി - രോഹിത്ത് തമ്മിലടിയില്‍ ഇടപെട്ട് ബി.സി.സി.ഐ, നിര്‍ണായക നീക്കങ്ങള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.സി.സി.ഐ ഇടപെടുന്നു. ബി.സി.സി.ഐ, സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുന്നത്. ഇതിനായി ജോഹ്‌റി അടുത്ത ആഴ്ച ഇരുവരേയും കാണാന്‍ അമേരിക്കയ്ക്ക് പോകും.

ഓഗസ്റ്റ് മൂന്നാം തിയതി ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ യു.എസിലാണ് നടക്കുന്നത്. ഇവിടെവെച്ച് ഇരുവരെയും കണ്ടു ചര്‍ച്ച നടത്താനാണ് ജോഹ്‌റിയുടെ തീരുമാനം. പരിശീലകന്‍ രവി ശാസ്ത്രിയുടെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍ നടക്കുക.

“ഇന്നത്തെ കാലത്ത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഇവരെ പിന്തുണയ്ക്കുന്നവര്‍ കൂടി ഏറ്റെടുത്താല്‍ വഷളാകാന്‍ സാധ്യതയേറെയാണ്. കോഹ്ലിയും രോഹിതും പക്വതയുള്ള വ്യക്തികളാണ്. ഇരുവരോടും സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ” ബി.സി.സി.ഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, കോലിക്കും രോഹിത്തിനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമാണ് ഇപ്പോഴും ബി.സി..സിഐയുടെ പരസ്യനിലപാട്.

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ക്കും വേദിയൊരുക്കുന്നത് യു.എസ്.എയാണ്. അതുകൊണ്ടു തന്നെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ യു.എസിലേക്കാണ് ആദ്യം പോകുക.

പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ന് ടീമിനൊപ്പം യു.എസിലേക്കു പോകില്ല. അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരും.