ഇടിത്തീ?; കേരള സൂപ്പര്‍ താരത്തിന് പരിക്ക്

സൂറത്ത്: ഇന്ത്യന്‍ ടീമിലേക്ക് ഇടംപിടിച്ച കേരള പേസ് ബൗളര്‍ ബേസില്‍ തമ്പി പരിക്കിന്റെ പിടിയില്‍. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫീല്‍ഡിംഗിനിടെയാണ് ബേസിലിന് നിര്‍ഭാഗ്യകരമായി പരിക്കേറ്റത്. സഹതാരം സന്ദീപ് വാര്യരുടെ ത്രോ അബദ്ധത്തില്‍ ബേസിലിന്റെ കാലില്‍ പതിക്കുകയായിരുന്നു.

ഇതോടെ വേദനകൊണ്ട് പുളഞ്ഞ ബേസില്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ പവലിയനിലേക്ക് മടങ്ങി. എം.ഡി.നിധീഷ് ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തിന്റെ 91ാം ഓവറിലായിരുന്നു സംഭവം.

നാലാം പന്ത് ബാറ്റ്‌സ്മാന്‍ കളിച്ചത് മിഡ് ഓഫിലേക്കാണ്. ഫീല്‍ഡ് ചെയ്ത സന്ദീപ് വാരിയര്‍ പിച്ചില്‍ നിന്നു മുന്നിലേക്ക് ഓടിക്കയറിയശേഷം പിന്‍തിരിഞ്ഞ ബേസിലിന് എറിഞ്ഞുകൊടുത്തു. എന്നാല്‍ പന്ത് വരുന്നതു ബേസില്‍ ശ്രദ്ധിച്ചിരുന്നില്ല. നേരെ ഇടതു കാല്‍മുട്ടില്‍ പന്തു കൊണ്ടതോടെ വേദനയോടെ വീണുപോയി. ടീം ഫിസിയോ എത്തി പ്രാഥമിക ചികില്‍സ നല്‍കിയ ശേഷമാണ് ബേസില്‍ ഗ്രൗണ്ട് വിട്ടത്.

ഇതോടെ കേരളത്തിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. ഹരിയാനയ്‌ക്കെതിരെ നൈറ്റ് വാച്ച്മാനായി ഇറങ്ങി അര്‍ധ സെഞ്ചുറിയടിച്ച ബേസില്‍ തമ്പി വിശ്രമത്തിലായതിനാല്‍ ഇന്നലെ സന്ദീപ് വാരിയരാണ് ആ റോളില്‍ ഇറങ്ങിയത്. എന്നാല്‍ പരീക്ഷണം അമ്പേ പാളി. പൂജ്യനായി സന്ദീപ് മടങ്ങുകയായിരുന്നു.

അതെസമയം ബേസിലന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കേരള ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ മത്സരശേഷം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീം ക്യാംപില്‍ ബേസില്‍ ചേരും.