തെറിവിളി, ഓസീസ് സൂപ്പര്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തു

സിഡ്നി: കളിക്കളത്തില്‍ എതിര്‍താരത്തിനെതിരെ മോശമായി പെരുമാറിയതിന് ഓസ്ട്രേലിയന്‍ പേസര്‍ ജയിംസ് പാറ്റിന്‍സണ് വിലക്ക്. ഒരു മത്സരത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ജയിംസ് പാറ്റിന്‍സണെ വിലക്കിയിരിക്കുന്നത്. ഇതോടെ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് പാറ്റിന്‍സണിന് നഷ്ടമാകും.

ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയക്കായി കളിക്കവെ ക്വീന്‍സ് ലാന്‍ഡ് താരത്തെ പാറ്റിന്‍സണ്‍ തെറി വിളിക്കുകയായിരുന്നു. ഇതാണ് താരത്തിന് വിനയായത്.

കഴിഞ്ഞ വര്‍ഷം മോശം പൊരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ താരം വീണ്ടും ഇതാവര്‍ത്തിച്ചതോടെയാണ് വിലക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചത്. ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നില്‍ ഹാജരായ പേസര്‍ കുറ്റം സമ്മതിച്ചു.

“തെറ്റു പറ്റിയെന്ന് മനസിലായ ഉടനെ താരത്തോടും അമ്പയറോടും മാപ്പ് പറഞ്ഞിരുന്നു. തെറ്റ് വീണ്ടും സമ്മതിക്കുന്നു. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ഇതോടെ നഷ്ടമാകും. എന്നാല്‍ നിയമങ്ങള്‍ അനുസരിച്ചേ മതിയാകൂ. പിഴവ് എന്റേത് മാത്രമാണ്” പാറ്റിന്‍സണ്‍ പ്രതികരിച്ചു.

രണ്ട് മത്സരങ്ങളാണ് പാകിസ്ഥാന്‍- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലുള്ളത്. പാറ്റിന്‍സണ്‍ കളിക്കാത്തതോടെ പാറ്റ് കമ്മിന്‍സിനും ജോഷ് ഹേസല്‍ഡുവിനുമൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന് അവസരം ലഭിക്കും.