ലീഡ്‌സില്‍ സംഭവിച്ച അത്ഭുതം ! അമ്പരന്ന് ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിന് സൗന്ദര്യം പോരെന്ന് വാദിക്കുന്നവര്‍ ഒന്ന് ആഷസ് കാണണം. അവിശ്വസനീയത എന്ന വാക്കില്‍ പോലും ഒതുങ്ങാത്ത വിധമുളള ജയമാണ് ഇംഗ്ലണ്ട് ലീഡ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. തോറ്റെന്ന് ഉറപ്പിച്ച മത്സരം ബെന്‍ സ്റ്റോക്‌സെന്ന മാന്ത്രികനിലൂടെ ഇംഗ്ലണ്ട് തിരിച്ചു പിടിയ്ക്കുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ 359 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യമാണ് “സ്റ്റോക്ക്‌സ് മാജിക്കിലൂടെ” ഇംഗ്ലണ്ട് മറികടന്നത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് ജയമാണ് അവര്‍ സ്വന്തമാക്കിയത് . അവസാന വിക്കറ്റില്‍ ജാക്കിനെ കൂട്ടുപിടിച്ച് 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്റ്റോക്‌സ് ഉയര്‍ത്തിയത്. ഒന്‍പതാരം വിക്കറ്റില്‍ ബ്രോഡ് പുറത്താകുമ്പോള്‍ വെറും 286 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനുണ്ടായത്

സ്‌റ്റോക്‌സ് 330 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ആഷസ് പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

നാലാം ദിനം ജയിക്കാന്‍ 203 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. മൂന്നാം ദിനം 156/3 റണ്‍സെന്ന സ്‌കോറില്‍ കളിനിര്‍ത്തുമ്പോള്‍ 75 റണ്‍സുമായി നായകന്‍ ജോ റൂട്ടും രണ്ട് റണ്‍സോടെ ബെന്‍ സ്റ്റോക്‌സുമായിരുന്നു ക്രീസില്‍. എന്നാല്‍ നാലാം ദിനം തുടക്കത്തിലെ നായകന്‍ ജോ റൂട്ടിനെ 77ല്‍ നില്‍ക്കേ പുറത്താക്കി ലിയോണ്‍ ഓസ്ട്രേലിയക്ക് പ്രതീക്ഷ നല്‍കി. ഇതോടെ ഓസീസ് വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും പിന്നീട് കളി സ്റ്റോക്സ് തന്റേത് മാത്രമാക്കുന്നതാണ് ലീഡ്സില്‍ കണ്ടത്.

Read more

ജോണി ബെയര്‍സ്റ്റോ(36), ജോസ് ബട്ലര്‍(1), ക്രിസ് വോക്സ്(1), ജോഫ്ര ആര്‍ച്ചര്‍(15), സ്റ്റുവര്‍ട്ട് ബ്രോഡ്(0) എന്നിവര്‍ക്ക് തിളങ്ങാനാവാതെ വന്നപ്പോള്‍ നെഞ്ചുവിരിച്ച് ബെന്‍ സ്റ്റോക്സ് ഒരറ്റത്ത് പൊരുതി നിന്നു. സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ തുടര്‍ച്ചയായി സിക്സറുകള്‍ പറത്തി സ്റ്റോക്സ് ഗിയര്‍ മാറ്റി. ഇതിനിടെ വിട്ടുകളഞ്ഞ ക്യാച്ചും എല്‍ബിയും സ്റ്റോക്സിന് ഭാഗ്യം ചൊരിഞ്ഞപ്പോള്‍ നാലാം ദിനം രണ്ടാം സെഷനിലെ വമ്പന്‍ ട്വിസ്റ്റില്‍ ജയം ഇംഗ്ലണ്ടിന്റേതായി.