ആഷസ്സ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഇന്നിങ്സിനും 123 റണ്‍സിനും

ആഷസിന്റെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 123 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 ന് ഓസിസ് സ്വന്തമാക്കി

303 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 180 ല്‍ അവസാനിക്കുകയായിരുന്നു. നേരത്തെ ഓസ്‌ട്രേലിയ 649ന് 7 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 303 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഒരു റണ്ണെടുത്ത സ്റ്റോണ്‍മാനെ സ്റ്റാര്‍ക്ക് പുറത്താക്കി. 10 റണ്‍സെടുത്ത കുക്കിനെ ലിയോണും വിന്‍സിനെ കമ്മിണ്‍സും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് മൂന്നിന് 43 എന്ന നിലയില്‍ തകര്‍ന്നു. സ്‌കോര്‍ 68ല്‍ നില്‍ക്കേ അഞ്ച് റണ്‍സെടുത്ത മലാനെ മടക്കി ലിയോണ്‍ വീണ്ടും ആഞ്ഞടിച്ചു.

നേരത്തെ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ(171), ഷോണ്‍ മാര്‍ഷ്(156), മിച്ചല്‍ മാര്‍ഷ്(101) എന്നിവരുടെ മികവിലാണ് ഓസീസ് 649 റണ്‍സ് അടിച്ചുകൂട്ടിയത്. സെഞ്ച്വറി കൂട്ടുകെട്ടുമായി നിറഞ്ഞാടിയ മാര്‍ഷ് സഹോദരന്‍മാര്‍ അഞ്ചാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നായകന്‍ സ്റ്റീവ് സ്മിത്ത്(83), ഡേവിഡ് വാര്‍ണര്‍(56) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി.

പാറ്റ് കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി സീരീസ് ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്താണ്.