സ്മിത്തിന്റെ തല തകര്‍ത്ത ശേഷം ആര്‍ച്ചറുടെ 'കൊലച്ചിരി' വിവാദമാകുന്നു

ആഷസില്‍ അരങ്ങേറ്റ മത്സരം തന്നെ ക്രിക്കറ്റ് ലോകം ഓര്‍ത്തുവെയ്ക്കും വിധമാണ് ഇംഗ്ലീഷ് പേസര്‍ ആര്‍ച്ചര്‍ എറിഞ്ഞ് തീര്‍ത്തത്. തുടര്‍ച്ചായ 16 പന്തുകള്‍ 90 എംപിഎച്ചില്‍ എറിഞ്ഞ ആര്‍ച്ചര്‍ എന്നാല്‍ ഒരൊറ്റ ചിരി കൊണ്ട് വില്ലനായിരിരിക്കുകയാണ്.

ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ് വീണ സ്മിത്തിന് അടുത്തെത്തി കാര്യങ്ങള്‍ തിരക്കാന്‍ തയ്യാറാവാതിരിക്കുകയും ഗ്രൗണ്ടില്‍ സ്മിത്ത് വീണു കിടക്കുന്ന സമയം ചിരിക്കുകയും ചെയ്തതാണ് ആര്‍ച്ചറെ വിവാദ നായകനാക്കുന്നത്. നിരവധി ക്രിക്കറ്റ് പ്രേമികളാണ് ആര്‍ച്ചറുടെ ഈ കൊലച്ചിരിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ തുടര്‍ച്ചയായ മൂന്നാം ആഷസ് സെഞ്ച്വറിയിലേക്ക് സ്മിത്ത് നീങ്ങുന്ന സമയമാണ് ആര്‍ച്ചറുടെ തുടരെയുള്ള ഷോര്‍ട്ട് ബോളില്‍ സ്മിത്ത് വീണത്. അതിന് മുമ്പ്, ആര്‍ച്ചറുടെ ഡെലിവറി ഷോള്‍ഡറില്‍ കൊള്ളുകയും ചെയ്തിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരുകളിലൊന്നാണ് സ്മിത്തും ആര്‍ച്ചറും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സംഭവിച്ചതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

മത്സരം സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ ആറിന് 154 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.