പാകിസ്ഥാനിലേക്ക് ഇല്ലെന്ന് മലിംഗ അടക്കമുള്ള താരങ്ങള്‍, ക്രിക്കറ്റ് ലോകത്ത് കടുത്ത പ്രതിസന്ധി

കൊളംബോ: പാകിസ്ഥാന്‍ പര്യടനത്തിലുള്ള ശ്രീലങ്കന്‍ ടീമിന്റെ ഒരുക്കത്തിന് കനത്ത തിരിച്ചടി. ലങ്കന്‍ കിക്കറ്റ് ടീമില്‍ നിന്ന് 10 താരങ്ങള്‍ പിന്മാറി. സുരക്ഷാഭീതി കണക്കിലെടുത്താണ് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് അടക്കം പിന്‍മാറിയത്.

പാകിസ്ഥാനിലൊരുക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കളിക്കാര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നു. ഇതിനു ശേഷമാണ് 10 താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.

സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാകിസ്ഥാനില്‍ കളിക്കാനിരുന്നത്. ഈ മാസം 27-നാണ് പരമ്പര തുടങ്ങേണ്ടത്.

2009 മാര്‍ച്ചില്‍ പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിട്ടില്ല.

പ്രമുഖ താരങ്ങള്‍ പിന്മാറിയതോടെ പരമ്പരയുടെ ഭാവി സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായും കായിക മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.