കോർപ്പറേറ്റുകൾ കൃഷിയുടെ അന്തകരാകുമ്പോൾ

കാർഷികമേഖലയിലേക്ക് സ്വകാര്യ ക്രേതാക്കൾ  കടന്നുവരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് രാജ്യം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഫുഡ് കോർപ്പറേഷൻ വഴിമാറി കൊടുക്കുകയും കോർപ്പറേറ്റുകൾക്ക് നേരിട്ട് കർഷകരിൽ നിന്നും സംഭരിക്കാൻ അവസരമൊരുക്കുക എന്നുള്ളതുമാണ് കാർഷിക ബില്ലുകളിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്വകാര്യ കമ്പനികളുടെ മുതൽമുടക്കിനുള്ള അവസരം വലിയ വ്യവസായികളെ മേഖലയിലേക്ക് ആകർഷിക്കുമെന്ന് സർക്കാർ കരുതുന്നു.

അദാനി- റിലയൻസ് ഗ്രൂപ്പുകളുടെ രംഗപ്രവേശം കർഷകരിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. അതോടെ ഇരുഗ്രൂപ്പുകളും പിൻവാങ്ങി നിൽക്കുകയാണ്.” ഞങ്ങൾ കർഷകരിൽ നിന്നും ഒന്നും വാങ്ങി സംഭരിച്ചിട്ടില്ല. വില നിയന്ത്രണത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല.” എന്ന് അദാനി ഗ്രൂപ്പ് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി.

എന്നാൽ അവരുടെ ഈ പ്രസ്താവന പുതിയ ബിൽ നടപ്പിലാകുകുമ്പോൾ തങ്ങളുടെ ഇടപെടൽ കർഷകരുടെ ഗുണത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല. കാർഷിക ബില്ലിന്റെ വിശദങ്ങൾ നോക്കിയാൽ അത് വേണ്ടവണ്ണം മുതലെടുക്കാൻ അദാനി ഗ്രൂപ്പിന് പ്രത്യേകം  അവസരമൊരുക്കിയിരിക്കുന്നതാണെന്നു കാണാം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കു വേണ്ടി 2005 മുതൽ തങ്ങൾ സംഭരണശാലകൾ നിർമ്മിക്കുകയായിരുന്നു എന്ന അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തിൽ നിന്നും ഇത് വ്യക്തമാണ്. സ്വകാര്യ റെയിൽ ലൈനുകൾ ടെണ്ടറിന്റെ ഒരു ഉപാധിയായി വെച്ചിരിക്കുന്നതു കൊണ്ടും  അദാനി കമ്പനിക്കാണ് ഗുണം. അവർക്ക് ധന്യസംഭരണത്തിനായുള്ള സൗകര്യങ്ങളുണ്ട്.

കോവിഡ് സാഹചര്യത്തിൽ പുറത്തുവിട്ട കമ്പനിയുടെ കുറിപ്പിൽ ഇങ്ങനെ കാണാം. “അദാനി പോർട്ട്സ് ആൻഡ് ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ  ഭാഗമായ അദാനി അഗ്രി ലോജിസ്റ്റിക് ലിമിറ്റഡ് കോവിഡ് കാലഘട്ടത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലേക്ക് 30000 മെട്രിക് ടൺ അരി ലഭ്യമാക്കിയിരുന്നു. ഏഴ് ട്രെയിനുകൾ സ്വന്തമായുള്ള കമ്പനി വടക്കൻ ഉത്പാദക സംസ്ഥാനങ്ങളിൽ നിന്നും ഉപഭോക്തൃകേന്ദ്രങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ ഇവിടങ്ങളിലേക്ക് ധാന്യങ്ങൾ എത്തിച്ചിട്ടുണ്ട്.”

കുറിപ്പിൽ നിന്നും അഗ്രിക്കൾച്ചർ ലോജിസ്റ്റിക് കമ്പനിയായ AALL അദാനി പോർട്സിന്റെ ഭാഗമാണെന്നും സംഭരണം മുതൽ കയറ്റുമതി വരെ ചെയ്യുന്നതിനുള്ള സന്നാഹങ്ങൾ അവർക്കുണ്ടെന്നതും വ്യക്തമാകുന്നു. AALL ധാന്യം സംഭരിക്കുകയോ വില നിയന്ത്രിക്കുകയോ ചെയ്യുന്നില്ല എന്നത് ശരിയാണെങ്കിൽ തന്നെയും അദാനി ഗ്രൂപ്പിന്റെ മറ്റൊരു വിഭാഗം ഈ വ്യാപാരത്തിൽ പ്രബലരാണ്.

അദാനി ഗ്രൂപ്പും  ഏഷ്യയിലെ അഗ്രി ബിസിനസ് ഗ്രൂപ്പുകളിൽ മുൻ നിരയിൽ നിൽക്കുന്ന സിംഗപ്പൂരിലെ വിൽമർ  ഇന്റർനാഷണൽ ലിമിറ്റഡും തമ്മിൽ 1999-ൽ യോജിച്ചാണ് അദാനി- വിൽമർ എന്ന സംയുക്തസംരംഭത്തിന് ആരംഭം കുറിക്കുന്നത്. തെക്കുകിഴക്കേ ഏഷ്യയിൽ പാം ഓയിൽ കൃഷിക്കായി മഴക്കാടുകൾ വെട്ടിത്തെളിച്ചു കൊണ്ട് മുമ്പേ കുപ്രസിദ്ധി നേടിയിട്ടുള്ള കമ്പനി അടുത്ത കാലത്ത്  പാമോയിലിനു പുറമെ മറ്റു സംരംഭങ്ങളിലേക്കും തിരിഞ്ഞു. കമ്പനിയുടെ ഡെപ്യൂട്ടി സി ഇ ഒ ആയ അംക്ഷു മല്ലിക് പിടിഐ യോട്” 2020 ഫ്രെബ്രുവരിയിൽ ” ഏഴുകൊല്ലത്തിനിടയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഫുഡ് കമ്പനികളിൽ ഒന്നായി ഞങ്ങൾ മാറും. അതിനായി അരി ഗോതമ്പ് പയർ വർഗ്ഗങ്ങൾ ഇവയിലേക്ക് തിരിയുകയാണ്. ഈ മൂന്ന് മേഖലയിലും നേട്ടം കൈവരിച്ചത്‌ ഞങ്ങളാകും ടോപ്പ്” എന്ന് അറിയിക്കുകയുണ്ടായി.

ഏറ്റവും ലാഭകരമായ ചൈനാ മാർക്കറ്റിലേക്ക് അവർ കയറ്റുമതിയും ആരംഭിച്ചിരുന്നു. 2018 ലെ ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് പ്രകാരം ചമൻ ലാൽ സേഥിയ, അദാനി-വിൽമർ അടക്കം അഞ്ചിലധികം ഇന്ത്യൻ ഭക്ഷ്യ സംസ്കരണ കമ്പനികൾക്ക് ചൈന വ്യാപാരനുമതി നൽകിയിരുന്നു. 2016 ൽ മോദിയുടെ ചൈനാ സന്ദർശനത്തോടെ ഇതിനുള്ള ക്ലിയറൻസ് ലഭിച്ചെങ്കിലും 2020 ലാണ് അവർ പരിമിതമായ അളവിൽ ഇന്ത്യയിൽനിന്നും ചരക്കെടുത്തത്. അത് ഒരുലക്ഷം ടൺ ആയിരുന്നു. നാല്പതു ലക്ഷം ടൺ ധാന്യം പ്രതിവർഷം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ധന്യ ഇറക്കുമതി രാജ്യമായ ചൈന തങ്ങളുടെ പരമ്പരാഗത വിക്രേതാക്കളായ തെക്കുകിഴക്കൻ രാജ്യങ്ങൾക്കു പുറമെ മറ്റു സ്രോതസുകളും പരിഗണിക്കുന്നുണ്ട് എന്നതിനാൽ ഇനിയും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടാനാണ് സാദ്ധ്യത.

അദാനി-വിൽമർ 2014 ലാണ് അരിവ്യാപാരത്തിലിറങ്ങിയതും ബ്രാൻഡഡ് ബസ്മതി ഇന്ത്യയിൽ വില്പന ആരംഭിച്ചതും. ബസുമതി പ്രഖ്യാപിത സംഭരണകാലഘത്തിനു  പുറത്തുള്ളതായതിനാൽ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും നേരിട്ടാണ് കമ്പനി അരി വാങ്ങിയിരുന്നത്. പുതിയ കാർഷിക നിയമത്തെ പിന്താങ്ങുന്നവർക്ക് ഒരു ടെസ്റ്റ് ആയി കാണാവുന്നതാണ് ആണ് ഈ നേരിട്ടുള്ള കച്ചവടം. ഭക്ഷ്യവാണിജ്യം സ്വകാര്യ കമ്പനികളുടെ കയ്യിലെത്തിയാൽ പിന്നീടെന്താണ് സംഭവിക്കുക എന്നത് ആ പ്രദേശങ്ങളിലെ കഥയിൽ അടങ്ങിയിട്ടുണ്ട്.

ജലദൗർലഭ്യത പഞ്ചാബ് ഹരിയാന  പ്രദേശങ്ങളിൽ നിലനിൽക്കുന്നതായിരിക്കെ ബസ്മതി കൃഷിക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ്  കുറവായിട്ടു പോലും മറ്റ് അരികൾക്കു പകരം ബസ്മതി കൃഷിചെയ്യാൻ കർഷകർ തയ്യാറാകുന്നില്ല. പത്താൻകോട്ട് ബ്ലോക്ക് കൃഷി ഓഫീസറായ അമ്രിക് സിംഗ് അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ്സിനോട്  വിലയുടെ കാര്യത്തിൽ ഉറപ്പു കിട്ടിയാൽ കർഷകർ ബസുമതിയിലേക്ക് തിരിയാൻ തയ്യാറാണ് എന്നാണ്.

അവർക്കതിന് മതിയായ കാരണമുണ്ട്. കഴിഞ്ഞകൊല്ലം  പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് ക്വിന്റലിന് 2700 രൂപയാണ് ലഭിച്ചതെങ്കിൽ ഇക്കൊല്ലം വെറും 600 രൂപയാണ് ലഭിച്ചത്. വാങ്ങുന്നവര്‍ ഇതിനു കാരണം പറഞ്ഞത് അമേരിക്കൻ സഹായം ലഭിക്കാത്തതിനാൽ ഇറാൻ വാങ്ങിയിരുന്ന പതിനഞ്ചുലക്ഷം ടൺ ഇക്കുറി വാങ്ങിയില്ല എന്നതാണ്. ഇത്രയും വിലതന്നെ നൽകിയിരുന്ന ഇന്ത്യയിലെ മധ്യവർഗ്ഗത്തിനും ഇടയിൽ കളിക്കുന്ന സ്വകാര്യകമ്പനികളെ കുറിച്ച് ധാരണയൊന്നും ലഭിക്കുന്നില്ല.

ബിഹാറിനെ കുഴപ്പത്തിലാക്കിയ മണ്ഡി കൃഷിരീതിയുടെ തകർച്ചയ്ക്ക് സമാനമാണ് പഞ്ചാബ്-ഹരിയാനയിൽ സംഭവിച്ചത്. വിലയിടിവിന്റെ അപകടസാദ്ധ്യത കർഷകർ പേറുമ്പോൾ ഉപഭോക്താക്കൾ ഒരിക്കലും അതിന്റെ ഗുണവും അനുഭവിക്കുന്നില്ല.
കടപ്പാട്: ഹർതോഷ് സിംഗ് ബാൽ