സിക്കിം തുരങ്ക ദുരന്തം: മരണം എട്ടായി, കാണാതായവരിൽ കോട്ടയം സ്വദേശിയും
സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. നിരവധി പേരെ കാണാതായി. അതേസമയം, 16 പേരെ രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം.
കാണാതായവരിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റും വ്‌ലോഗറുമായ അനീഷ് മോഹനനും ഉൾപ്പെടുന്നു. എന്‍എച്ച്പിസി സീനിയര്‍ മാനേജറാണ് അനീഷ്. എന്‍എച്ച്പിസി പദ്ധതിയില്‍ നിര്‍മാണത്തിലിരുന്ന തെക്കന്‍ സിക്കിമിലെ സമര്‍ദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.
ടീസ്ത നദിയിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിർമാണം നടന്നുകൊണ്ടിരുന്നത്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
‘തിങ്കളാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും തുരങ്കത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തിരിച്ചിറങ്ങേണ്ടി വന്നു’- നംചി ജില്ലാ കലക്ടര്‍ പറഞ്ഞു.
27 പേര്‍ തുരങ്കത്തിനുള്ളിലുള്ളില്‍ കുടുങ്ങിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. നിർമാണ കമ്പനിയായ പട്ടേൽ എൻജിനീയറിങ്ങിന്റെ മൂന്ന് ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി തുരങ്കത്തിലേക്ക് കയറിയെങ്കിലും അവരിൽ രണ്ടുപേരും അകത്ത് കുടുങ്ങി. എന്‍എച്ച്പിസിയുടെ 6 ജീവനക്കാരും തുരങ്കത്തിനുള്ളിലുണ്ടെന്നാണ് വിവരം. മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമായിട്ടില്ല.
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്