കീറില്ല, നനഞ്ഞാലും കേടാകില്ല! പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ ആർബിഐ; ആദ്യഘട്ടത്തിൽ 10, 20 രൂപ നോട്ടുകൾ
രാജ്യത്ത് 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ (പ്ലാസ്റ്റിക്) നോട്ടുകളാണ് വിപണിയിൽ ഇറക്കുക. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ നീക്കത്തിലൂടെ പോളിമർ നോട്ടുകളുടെ ഉപയോഗക്ഷമതയും ദീർഘായുസും വിലയിരുത്താനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ ആകെ 3,000 കോടി രൂപ മൂല്യമുള്ള പോളിമർ നോട്ടുകളാണ് വിപണിയിലെത്തുക. പുതിയ പ്ലാസ്റ്റിക് നോട്ടുകൾ നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾക്കൊപ്പം സമാന്തരമായി പ്രചാരത്തിലുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം, പേപ്പർ നോട്ടുകൾ പൂർണമായും പിൻവലിക്കുന്നതിന് നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
നിലവിൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവ ഉൾപ്പെടെ ലോകത്തെ 60-ലധികം രാജ്യങ്ങളിൽ പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ഓസ്‌ട്രേലിയയാണ് 1988-ൽ ഇത് ആദ്യമായി അവതരിപ്പിച്ചത്. പരീക്ഷണഘട്ടത്തിന് ശേഷം ഇന്ത്യയിലുടനീളം ഇവ വ്യാപിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി. ജി. മോഹൻദാസിന് ജാമ്യം