വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ബഹ്‌റിനില്‍ നിന്ന് കേരളത്തിലേക്ക് നാല് സര്‍വീസുകള്‍ മാത്രം

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ബഹ്‌റിനില്‍ നിന്ന് കേരളത്തിലേക്ക് നാല് സര്‍വീസുകള്‍ മാത്രം. ആദ്യത്തെ സര്‍വീസ് ഇന്ന് ഉച്ചക്ക് 1.15 നു കോഴിക്കോട്ടേക്കാണ്. തുടര്‍ന്ന് അഞ്ചാം തിയതി കണ്ണൂര്‍ക്കും പതിനൊന്നാം തിയതി വീണ്ടും കോഴിക്കോട്ടേക്കും പതിനാലാം തിയതി കൊച്ചിക്കുമാണ് സര്‍വീസ് ഉള്ളത്.

യാത്രക്കാര്‍ കുറഞ്ഞതിനാലാണ് സര്‍വീസുകള്‍ കുറച്ചതെന്നും ആവശ്യമനുസരിച്ചു ഇനിയും കൂടുതല്‍ സെക്ടറുകളിലേക്കു അടുത്ത ഘട്ടത്തില്‍ സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് നോര്‍ബു നേഗി പറഞ്ഞു. കേരളത്തിലേക്ക് യാത്രക്കാര്‍ ഇപ്പോള്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതലായി കാണുന്നത്. അതിനാലാണ് കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കുറവ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 3 മുതല്‍ 14 വരെ ബഹ്‌റിനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് 14 സര്‍വീസുകളാണ് നടത്തുക. കേരളത്തിനു പുറമേ ഡല്‍ഹിയിലേക്ക് നാലും ചെന്നൈ, മുംബൈ, മംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ ലഖ്നൗ എന്നീ സെക്ടറുകളിലേക്ക് ഓരോ സര്‍വീസ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്.