യുഎഇയില്‍ ഇനി മുടിവെട്ടിനും ചെലവേറും

യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് നിലവില്‍ വരുന്നതോടെ ബാര്‍ബര്‍ ഷോപ്പുകളിലെ സേവനങ്ങള്‍ക്കുള്ള തുക കുത്തനേ കൂടും. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബോട്ടിക്കുകള്‍, സ്പാകള്‍ എന്നിവടങ്ങളിലെ സേവനങ്ങള്‍ക്കാണ് വാറ്റ് കാരണം വില കൂടുക. അഞ്ച് ശതമാനം വാറ്റ് നിലവില്‍ വരുന്നതോടെ വിവാഹത്തിനു വേണ്ടിയുള്ള ബ്രൈഡല്‍ സര്‍വീസിനു ബ്യൂട്ടി പാര്‍ലറുകളില്‍ വില വര്‍ധിക്കും. എന്നാല്‍ നിരക്ക് അഞ്ച് ശതമാനമായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആശുപത്രികള്‍, റോഡുകള്‍, പബ്ലിക് സ്‌കൂളുകള്‍, പാര്‍ക്കുകള്‍, മാലിന്യനിയന്ത്രണം, പൊലീസ് സേവനങ്ങള്‍ തുടങ്ങി യുഎഇ ഫെഡറല്‍, എമിറേറ്റ് സര്‍ക്കാരുകള്‍ വിവിധ സേവനങ്ങള്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്നുണ്ട്. ഇവയുടെ ചെലവ് സര്‍ക്കാര്‍ ബജറ്റില്‍നിന്നാണു നല്‍കുന്നത്. ഉന്നതനിലവാരത്തിലുള്ള പൊതു സേവനങ്ങള്‍ മികച്ചതായി തുടരാനും എണ്ണയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശയിക്കാതെ മുന്നോട്ടുപോകാനും വാറ്റ് നിലവില്‍ വരുന്നതോടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ നിര്‍ദിഷ്ട വിഭാഗങ്ങളെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ, രാജ്യാന്തര യാത്രക്കൂലിയും വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.