ഇന്ത്യന്‍ തൊഴിലാളി തിരികെ ഏല്‍പ്പിച്ച ബാഗ് തുറന്ന ദുബായ് പൊലീസ് ഞെട്ടി

ഇന്ത്യൻ ശുചീകരണ തൊഴിലാളി ദുബായ് പോലീസിൽ തിരികെ ഏൽപ്പിച്ച ബാഗ് തുറന്ന പോലീസ് ഞെട്ടി. തനിക്ക് കളഞ്ഞു കിട്ടിയ ബാഗിനുള്ളിൽ വിലമതിക്കാനാവാത്ത വജ്രാഭരണങ്ങളായിരുന്നു. ഇതറിഞ്ഞിട്ടും ദരിദ്രനായ ഈ തൊഴിലാളിയുടെ സത്യസന്ധത ദുബായ് പോലീസിനെ ഒന്നടങ്കം ഞെട്ടിച്ചു.

കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടന്നു പോകുമ്പോഴായിരുന്നു ശുചീകരണ തൊഴിലാളിയായ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചത്. കിട്ടിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. ആഭരണങ്ങൾ കണ്ടിട്ടും വെങ്കിട്ടരാമണന്റെ മനസ്സ് മഞ്ഞളിച്ചില്ല.

പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ദുബായ് ഖിസീസ് പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന് ബാഗ് പൊലീസുകാര്‍ക്ക് കൈമാറി വിവരം പറഞ്ഞു. ബാഗ് തുറന്ന് നോക്കിയ പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാഗിലുണ്ടായിരുന്നത് ഏതാണ്ട് ഇരുപത് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന വജ്ര ആഭരണങ്ങളായിരുന്നു.

വെങ്കിട്ടരാമണന്റെ സത്യസന്ധത തിരിച്ചറിഞ്ഞ ദുബായ് പൊലീസ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. അല്‍ ഖിസീസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഉബൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൈനിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും നല്‍കിയാണ് വെങ്കിട്ടരാമണനെ പൊലീസ് സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.

വളരെ തുഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നതിനിടയിലും എങ്ങനെയെങ്കിലും കുടുംബത്തെ പോറ്റണമെന്ന് മാത്രമായിരുന്നു വെങ്കിട്ടരാമണന്റെ ചിന്ത. വെങ്കിട്ടരാമണന്റെ മനസ്സുള്ളവർ ഇനിയും ജനിക്കട്ടെ എന്നായിരുന്നു ഡയറക്ടര്‍ ബ്രിഗേഡിയര്‍ പറഞ്ഞത്.