ഇത്തിഹാദ് സര്‍വീസ് പുനരാരംഭിക്കുന്നു; ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് പറക്കും

ഇത്തിഹാദ് ജൂലൈ ഒന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു. കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് ഇത്തിഹാദ് അറിയിച്ചു. ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങള്‍.

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ മുതല്‍ ഇന്ത്യ രാജ്യാന്തര വിമാനങ്ങളെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എങ്കില്‍, കോവിഡിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ ഒരു വിമാനം കൂടിയാകും.

ഇന്ത്യ കൂടാതെ, പാകിസ്ഥാന്‍, മധ്യപൂര്‍വദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേയ്ക്കാണ് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്.