പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു

പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇ. യിലെ വിമാനക്കമ്പനികള്‍ക്കാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കാത്തത്. ജൂലൈ നാല് മുതലുള്ള വിവിധ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കാണ് ഇന്ത്യ അനുമതി നിഷേധിച്ചത്.

ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് പുതുതായി ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കാനിടയില്ലെന്ന് കഴിഞ്ഞദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതര്‍ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല.യു.എ.ഇ.യുടെ വിമാനക്കമ്പനികള്‍ ഇതിനകം വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ വിവിധ സംഘടനകള്‍ക്കായി നടത്തിയിരുന്നു. ഇവയുടെ വരവോടെ വന്ദേഭാരത് മിഷനിലുള്ള ഇന്ത്യന്‍ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് എയര്‍ അറേബ്യ അധികൃതര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് യു.എ.ഇ. വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച കാര്യം എടുത്തുപറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്നുമുണ്ട്.