യു.എ.ഇയില്‍ നിന്നും മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 6500 ഗര്‍ഭിണികള്‍; ഇന്നെത്തുക 11 പേര്‍

യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6500 ഗര്‍ഭിണികള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ അഭാവവും യു.എ.ഇയില്‍ പ്രസവത്തിനുള്ള സാമ്പത്തികപ്രയാസവും ചൂണ്ടിക്കാട്ടിയാണ് മിക്ക സ്ത്രീകളും കുടുംബങ്ങളും അടിയന്തിരയാത്രക്കായി പരിഗണിക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

ഇന്നത്തെ ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തുന്ന ആദ്യസംഘത്തില്‍ 11 ഗര്‍ഭിണികളുണ്ടാകും. ഗര്‍ഭാവസ്ഥയുടെ 28 ആഴ്ച പിന്നിട്ടവര്‍ക്ക് യാത്രചെയ്യാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍ഗണന നല്‍കുന്നുണ്ട്. അവര്‍ക്കുവേണ്ട പ്രത്യേക യാത്രാക്രമീകരണങ്ങള്‍ ഒരുക്കുന്നതായി കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ലോകമെമ്പാടുനിന്നും കേരളത്തിലേക്ക് മടങ്ങാനായി 9000 ത്തോളം ഗര്‍ഭിണികളാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170 പേരുമാണ് എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനം ഉച്ചയ്ക്ക് 12 മണിയോടെ രാജ്യത്തുനിന്നും പുറപ്പെടും.