സൗദിയിലും യു.എ.ഇയിലും ഉച്ചസമയത്തെ പുറംജോലിക്ക് വിലക്ക്

സൗദിയിലും യു.എ.ഇയിലും ഉച്ചസമയത്തെ പുറംജോലിക്ക് തിങ്കളാഴ്ച മുതല്‍ വിലക്ക്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിലക്ക്. ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യതാപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് വിലക്ക്.

ഈ ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മാനുഷിക ശേഷി വകുപ്പ് അറിയിച്ചു. എന്നാല്‍, എമര്‍ജന്‍സി മേഖലയില്‍ ജോലി ചെയ്യുന്നവരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഗതാഗതം, വൈദ്യുതി, ജലവിതരണം എന്നിവ മുടങ്ങുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ ജോലിചെയ്യാം. ഇത്തരം തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ഇടവേള സമയത്ത് വെയില്‍ ഏല്‍ക്കാതെ തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കണം. എട്ട് മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ അതിന് ശേഷം വരുന്ന ഓരോ മണിക്കൂറും അധിക ജോലി സമയമായി പരിഗണിക്കും. നിബന്ധനകള്‍ ലംഘിച്ചാല്‍ 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും.