പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍, ഒറ്റയ്ക്കും കൂട്ടായും നമസ്‌കരിക്കാം: സൗദി ഗ്രാന്റ് മുഫ്തി

കോവിഡ് പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അലുശൈഖ്. പെരുന്നാള്‍ ദിനത്തില്‍ കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ലാദവും പങ്കുവെയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

“കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിതിര്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് അനുവദനീയമാണ്. പെരുന്നാള്‍ നമസ്‌കാരം രണ്ട് റകഅത്തുകളായി തന്നെയാണ് വീടുകളില്‍ വെച്ചും നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഈ നമസ്‌കാരത്തിന് ഖുതുബ പ്രഭാഷണം ആവശ്യമില്ല. വിശ്വസനീയമായ ചാരിറ്റബിള്‍ സൊസൈറ്റികളിലൂടെ പെരുന്നാള്‍ ദിവസത്തിന് മുമ്പായി ഫിത്വ്ര്‍ സക്കാത്ത് വിതരണം ചെയ്യണം.” അദ്ദേഹം പറഞ്ഞു.

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ ഒറ്റയ്ക്കോ കൂട്ടായോ നടത്താം. സൂര്യോദയത്തിന് 15- ഓ 30-ഓ മിനിട്ടുകള്‍ക്ക് ശേഷം മുതല്‍ ദുഹര്‍ നമസ്‌കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെ, അതായത് ഉച്ച വരെയാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സമയം.