സൗദിയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബേപ്പൂർ പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ (45). ഭാര്യ ഷബ്ന (36), മക്കളായ ലുത്തുഫി (12) , ലൈബ (7), സന (4) എന്നിവരുമാണ് മരിച്ചത്. 15 വർഷത്തിലേറെയായി സൗദിയിൽ ടൊയോട്ട കമ്പനിയിൽ ജീവനക്കാരനാണ് ജാബിർ. ദമ്മാമിനടത്തു ജുബൈലിൽ നിന്നും ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. അപകടത്തിൽപെട്ട അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായി അറിയുന്നത്. അപകടത്തിൽ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു. വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബങ്ങൾ സൗദി അറേബ്യയിലുണ്ട്.