സ്വദേശിവത്ക്കരണം; ഒന്നേകാല്‍ ലക്ഷം സൗദികള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒന്നേകാല്‍ ലക്ഷം സൗദികള്‍ക്ക് ജോലി ലഭിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.

ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ ത്രൈമാസത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ചില മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ നിന്ന് സ്വദേശികളുടെ ശക്തമായ കൊഴിഞ്ഞുപോക്കും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവത്ക്കരണം ശക്തമായി പുരോഗമിച്ച വര്‍ഷമാണ് 2017.

Read more

ഈ വർഷം 1,21,766 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈൽ അറിയിച്ചു. ഡിസംബര്‍ 15 വരെയുള്ളതാണ് ഈ കണക്ക്. പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണിത്. 48,471 പേര്‍ ജോലിയില്‍ പ്രവേശിച്ച ഒക്ടോബറിലാണ് ഏറ്റുവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിച്ചത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്.