സൗദിയില്‍ 'കലാപക്കൊടി' ഉയര്‍ത്തിയ 11 രാജകുമാരന്മാര്‍ ജയിലില്‍

ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ച 11 രാജാക്കന്മാര്‍ സൗദിയില്‍ തടവിലെന്ന് റിപ്പോര്‍ട്ട്. രാജകുടുംബാഗങ്ങള്‍ക്ക് നല്കി വരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ കടുത്ത നിയമാവകാശ ലംഘനം നടക്കുന്നു എന്ന ആരോപണവുമായി മനുഷ്യവകാശ സംഘടനകളിലെ വിദഗ്തര്‍ കഴിഞ്ഞ വര്‍ഷം രംഗത്തു വന്നിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് 11 രാജക്കന്മാര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു. പിരി തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്നാണ് വിവരം. അവരുടെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇവര്‍ക്കെതിരായി വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. തടവിലായവര്‍ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല.

കടുത്ത സാമ്പത്തിക കമ്മി നേരിടുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു. ഇതാണ് രാജക്കന്മാരെ പ്രകോപനത്തിന് പ്രേരിപ്പിച്ചത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും അതില്‍ ആര്‍ക്കും വിട്ടു വീഴ്ചയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷം നിരവധി രാജകുമാരന്മാരാണ് അഴിമതി കേസില്‍ കുടുങ്ങി അഴിക്കുള്ളിലായത്.