റിയാദ് മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ചൊവ്വാഴ്ച റിയാദിനെതിരെ നടന്ന മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ സൗദ് ബിന്‍ അബ്ദുല്ല അല്‍ മുജാബ് ഉത്തരവിറക്കി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച  വാര്‍ത്ത പുറത്തു വിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയ ഹൂതി വിമതരെ അഭിനന്ദിച്ചതിനാണ് പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൗദി സമൂഹത്തിനെതിരേ വെല്ലുവിളികൾ ഉയർത്തുകയോ അക്രമണത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആളുകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുമെന്നും കുറ്റവാളികളെ പിടികൂടുമെന്നും സൗദി പ്രസ്സ് ഏജന്‍സി പ്രസ്താവനയിൽ പറയുന്നു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മിസൈല്‍ ആക്രമണം നടന്നത്. യെമന്‍ ഹൂദി പ്രക്ഷോപകാരികളാണ് മിസൈല്‍ അയച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ രാജാവിന്റെ ഔദ്യാഗിക വസതിയായ യമാമ കൊട്ടാരമാണ് യെമന്‍ വിമതര്‍ ലക്ഷ്യമിട്ടത്. സൗദി ബജറ്റൊരുങ്ങുന്നതിന് മുമ്പായാണ് മിസൈലാക്രമണം നടന്നത്.