കുവൈറ്റിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി വിലക്ക് ഒക്ടോബർ 31 വരെ നീട്ടി

വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒക്ടോബർ 31 വരെ നീട്ടി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ചിക്കൻ, ഭക്ഷ്യ എണ്ണ എന്നിവയുടെ കയറ്റുമതി വിലക്കാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. മെയ് ഒന്ന് മുതൽ മൂന്നു മാസത്തേക്കു ഏർപ്പെടുത്തിയ വിലക്ക് നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബർ വരെ നീട്ടിക്കൊണ്ട് വാണിജ്യ മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്.

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ശീതീകരിച്ച കോഴിയിറച്ചി, അനുബന്ധ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ കയറ്റുമതിക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്. കയറ്റുമതി വിലക്കുള്ള ഉൽപന്നങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരഅതിർത്തികളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇരുമ്പ് അവശിഷ്ടങ്ങൾ, പേപ്പർ, കാർഡ്‌ബോർഡ് എന്നിവക്ക് മാർച്ചിൽ താൽക്കാലിക കയറ്റുമതിവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് ഡിസംബർ 31 വരെ നീട്ടി സർക്കാറിന്റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തിൽ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കാൻ കയറ്റുമതി നിരോധം സഹായകമായതായാണ് വിലയിരുത്തൽ.

അതിനിടെ രാജ്യത്ത് കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന മെറ്റൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് അഞ്ചു പ്രാദേശിക കമ്പനികൾക്ക് അനുമതി നൽകിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു. രാജ്യത്ത് മെറ്റൽ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രാദേശിക വിപണിയുടെ ആവശ്യം നികത്തുന്നതിന്റെ ഭാഗമായാണ് അനുമതിയെന്നു അധികൃതർ വ്യക്തമാക്കി.