പൗരൻമാരുടെ പ്രതിശീർഷ വിഹിതത്തിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ടുമായി കുവെെറ്റ്. ക്രെഡിറ്റ് സ്വിസ് ബാങ്ക് പുറത്തിറക്കിയ ഗ്ലോബൽ വെൽത്ത് പട്ടികയിൽ ജി.സി.സി.യിൽ രണ്ടാം സ്ഥാനത്താണ് കുവൈറ്റ്. രാജ്യത്തിന്റെ സമ്പത്തിക വളർച്ചാ നിരക്ക് 4.3 ശതമാനമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റ് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായാണ് ക്രെഡിറ്റ് സ്വിസ് പഠനം വിലയിരുത്തുന്നത്. പ്രതിശീർഷ വിഹിതത്തിൽ ഗൾഫ് മേഖലയിൽ ഖത്തറാണ് ഒന്നാം സ്ഥാനത്തുള്ളത്.യു.എ.ഇ മൂന്നാം സ്ഥാനത്തും ബഹ്റൈൻ നാലാം സ്ഥാനത്തുമാണ്.
സൗദി അറേബ്യ, ഒമാൻ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. നിലവിൽ കുവൈറ്റിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്. എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം.
വരുമാനം വർധിപ്പിക്കുന്നതിനായി എണ്ണ ഉത്പ്പാദനം ഉയർത്താനുള്ള പദ്ധതിയിലാണ് കുവൈറ്റ്. എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈറ്റ് വരുമാനം കണക്കാക്കുന്നത്.
Read more
അതേസമയം സ്വകാര്യമേഖലയുടെ കരാറുകൾ നൽകുന്നതിലുള്ള കാലതാമസവും രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വവും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ കുവൈത്തിനെ പിന്നിലാക്കുന്നതായി റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.