Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:06:48 AM IST
Kerala

ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചെഴുന്നേല്‍പ്പിച്ച് ‘സദ്യ തരാം’ എന്ന് പറഞ്ഞു മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന രീതിയാണ് മന്ത്രിയുടേത്; കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പി രാജീവ്

ന്യൂസ് ഡെസ്ക് 4 August 2026, 5:19 pm
SHARE

ഗതാഗത മന്ത്രി സി പി ജോണിന്റെ സ്ത്രീവിരുദ്ധവും അധിഷേപകരവുമായ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. ഉറങ്ങിക്കിടക്കുന്ന ആളെ ‘സദ്യ തരാം’ എന്ന് പറഞ്ഞു വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് നേരെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന രീതിയാണ് ഇന്ന് മന്ത്രി സ്വീകരിച്ചതെന്നും പി രാജീവ് കുറ്റപ്പെടുത്തി. പ്രിയദര്‍ശിനി സര്‍വീസ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള മന്ത്രി സി പി ജോണിന്റെ വിവാദ പരാമര്‍ശം ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്തി സദ്യ തരാമെന്ന് പറഞ്ഞു മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന പ്രവര്‍ത്തിയാണെന്ന് പി രാജീവ് പറഞ്ഞു.

കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ് എന്നാണ് ‘പ്രിയദര്‍ശിനി സര്‍വീസ്’ ഉദ്ഘാടനത്തില്‍ മന്ത്രി പറഞ്ഞത്. പിന്നെ ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ ലാഭമായ പണം എങ്ങനെ നിക്ഷേപിക്കണമെന്ന് ഉപദേശം കൂടി നല്‍കിയ ശേഷമാണ് പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തത്. അന്ന് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് അധിക്ഷേപിക്കുകയാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. എങ്ങനെയെങ്കിലും പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണോ നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു പി രാജീവ് പറഞ്ഞു.

സൗജന്യ യാത്ര വേണമെന്ന് കേരളത്തിലെ സ്ത്രീകള്‍ ഒരു സര്‍ക്കാരിന് മുന്നിലും ആവശ്യം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നല്‍കുമെന്ന് കോണ്‍ഗ്രസ് തന്നെയാണ് വാഗ്ദാനം നല്‍കിയത്. അങ്ങനെ തെറ്റിദ്ധരിപ്പിച്ച് വോട്ട് വാങ്ങി അധികാരത്തിലെത്തിയപ്പോള്‍ അത് പരിമിധിപ്പെടുത്തി ഓര്‍ഡിനറി ബസില്‍ മാത്രമാക്കിയെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു.

സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി തുടരേണ്ടതുണ്ടോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ഫണ്ടിങ് നടത്തിയിട്ടുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതികരണമാണ് സി പി ജോണ്‍ നടത്തിയതെന്നും എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള ആസൂത്രിതമായ പദ്ധതി നടക്കുന്നുണ്ടെന്നും പി രാജീവ് ആരോപിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരായി യുഡിഎഫ് മാറിയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സൗജന്യയാത്രയ്ക്കായി തള്ളിക്കയറുന്നവര്‍ ഫീസ് നല്‍കി സ്വകാര്യസ്‌കൂളില്‍ പഠിപ്പിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ ദാരിദ്ര്യം അഭിനയിക്കുകയാണ്. പൈസ വേണ്ടാത്ത പ്രിയദര്‍ശിനിയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നവര്‍ സ്വകാര്യസ്‌കൂളുകളില്‍ മക്കളെ ഫീസ് നല്‍കി പഠിപ്പിക്കുന്നെന്നും അവര്‍ തന്നെ അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ ഗവണ്‍മെന്റ് ആശുപത്രിയില്‍ വന്ന് വരാന്തയില്‍ കിടക്കാന്‍ തയ്യാറാകുമെന്നും നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →