‘ഇത് വ്യക്തമായ സംഘപരിവാർ സേവ, വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല’; സർക്കാർ നിലപാട് ബിജെപിയുടേതെന്ന് പിണറായി വിജയൻ
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ബിജെപിയുടേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഇത് വ്യക്തമായ സംഘപരിവാർ സേവയാണെന്നും വിമർശിച്ചു. വഖഫ് ബോർഡിലെ സർക്കാർ നിലപാട് ബിജെപിയുടേതാണെന്നും അത് കൃത്യമായി വെളിവാക്കപ്പെട്ടു എന്നും അപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ആധികാരിക ശബ്‌ദമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതിക്ഷിക്കുന്നത്. എന്നാൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. നിർഭാഗ്യവശാൽ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തത്. പ്രതിപക്ഷനേതാവ് വർഗീയത പരത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട് എന്നും പിണറായി വിജയൻ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയർത്തിപ്പിടിച്ചത്. തനിക്ക് അന്നും ഇന്നും അതേ നിലപാട്. അതിൽനിന്ന് അണുവിട വ്യത്യാസം വരുത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല അതാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. അതിനോട് വിയോജിക്കൽ വർഗീയത പരത്തലാണോ ?. അതിനോട് യോജിച്ചു പോകൽ സംഘപരിവാർ അജണ്ടക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലാണ്. ബിജെപി വിമർശിക്കുന്നത് മനസിലാക്കാം ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോ ?
ഒരു മതവിഭാഗത്തിനെതിരെയും കടന്നുകയറ്റം പാടില്ലെന്ന് നിലപാടാണ് രാജ്യത്ത് ആകെ ഉയർന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് നിയമസഭ ഏകകണ്ഠമായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി അതേപോലെ അംഗീകരിച്ചു നടപ്പാക്കുകയല്ല എൽഡിഎഫ് സർക്കാർ ചെയ്തത്. അതിനെതിരെ നിയമ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയുള്ള പുനസംഘടനയല്ല എൽഡിഎഫ് നടത്തിയത്. രണ്ട് സീറ്റ് ഒഴിച്ചിട്ടു. രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചാൽ ബിജെപിയുടെ നിലപാട് അംഗീകരിക്കലായി മാറും. പുതിയ നിയമവുമായി യോജിച്ചു പോകുന്ന നിലപാട് LDF സ്വീകരിച്ചില്ല. അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ എൽഡിഎഫിന് കഴിയുമായിരുന്നില്ല.
നിയമപരമായി ഭേദഗതിയെ ചോദ്യം ചെയ്യലാണ് എൽഡിഎഫ് നടത്തിയത്. വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. തെറ്റിധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. അതൊരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. അമുസ്ലീങ്ങൾ വഖഫ് ബോർഡിൽ വേണ്ട എന്ന് പറയുന്നവരൊക്കെ വർഗീയവാദികളാണാ?. അങ്ങനെയങ്കിൽ സംഘപരിവാറിന്റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരും. ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്കയെ വർഗീയതയാണെന്ന് ആക്ഷേപിക്കുന്നത് സംഘപരിവാർ രാഷ്ട്രീയം. വഖഫ് ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചവരിൽ മുസ്ലിം ലീഗും ഉണ്ടായിരുന്നു.
ആ ലീഗിൻ്റെ പ്രതിനിധി വഖഫ് വകുപ്പ് മന്ത്രിയാണ്. ഭേദഗതി പൂർണമായും നടപ്പാക്കുമെന്ന നിലപാട് UDF സർക്കാർ കോടതിയിൽ സ്വീകരിച്ചിരിക്കുകയാണ്. മറ്റൊരു വഴിയുമില്ലെന്ന നിർബന്ധിത സാഹചര്യം ഉയർന്നുവന്നിട്ടില്ല. ഞങ്ങളിത് ചെയ്തുകൊള്ളാമെന്ന് അങ്ങോട്ട് പോയി സമ്മതിക്കുകയാണ്. ഈ നയംമാറ്റം സംഘപരിവാറിന് അനുകൂലമായ വ്യക്തമായ ചുവടുമാറ്റം. ഇത് പറയുന്നവരെ വർഗീയവാദികളായി ചാപ്പകുത്തുന്നതാണോ ശരി? വഖഫ് കേസ് സുപ്രീം കോടതിയിൽ തുടരുകയാണ്. കോടതി തീർപ് കൽപിച്ചിട്ടില്ല. ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജികൾ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം. കേസ് സുപ്രീംകോടതിയിൽ തുടരുകയാണ്. വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് കേരളമാണെന്ന ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു.
കാലാവധി കഴിഞ്ഞ ശേഷം ബോർഡ് പുനസംഘടിപ്പിക്കണം. കാലാവധി കഴിഞ്ഞ് പ്രവർത്തിക്കുന്നതിന് നിയമപരമായ അനുമതി ഉണ്ടാകില്ല. അതുകൊണ്ടാണ് 2026 ഫെബ്രുവരിയിൽ LDF സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത്. 5 കൊല്ലം കഴിഞ്ഞാൽ ബോർഡ് പുനസംഘടിപ്പിക്കാതിരിക്കാൻ കഴിയില്ല. അതാണ് വസ്തുത. ഇത്തരം പ്രാഥമിക കാര്യങ്ങൾ എങ്കിലും പരിശോധിച്ച് വേണ്ടേ മുഖ്യമന്ത്രി പ്രതികരിക്കാൻ. മുസ്ലിം ലീഗിനോട് എങ്കിലും ചോദിക്കണ്ടേ. മുസ്ലിം ലീഗിനോട് എങ്കിലും അന്വേഷിച്ച് മുഖ്യമന്ത്രിക്ക് വ്യക്തത വരുത്താമായിരുന്നില്ലേ?. എൽഡിഎഫ് കാലത്ത് വ്യഗ്രത കാണിച്ചു എന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല.
തമിഴ്നാടിൽ ഡിഎംകെ മാറി വിജയ് മുഖ്യമന്ത്രിയായ ശേഷവും നേരത്തെയുള്ള തീരുമാനത്തിൽ ഇടപെടേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചു. യുഡിഎഫിന്റെ നിലപാട് നിയമപരമായ പ്രതിരോധം തന്നെ തകർക്കും. അമുസ്ലിങ്ങളെ നിയമിക്കാം എന്ന് വഖഫ് ബോർഡ് എവിടെയും നിലപാട് എടുത്തിട്ടില്ല. അംഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം സർക്കാരിനാണ്. ഇവിടെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വഖഫ് വിഷയത്തിൽ എൽഡിഎഫിന് അന്നും ഇന്നും ഒരേ നിലപാട്. ഒരു ചാഞ്ചാട്ടവും ഇല്ല. ആ നിലപാടിനെ വർഗീയതയായി ചാപ്പ കുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ ആരുടെയും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവ് വീണയ്ക്കുണ്ട്’; ഒന്നും ഒളിച്ചുവെച്ച് അവർ സ്ഥാപനം തുടങ്ങിയിട്ടില്ല : മുഹമ്മദ് റിയാസ്
‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’… നിശബ്ദമായി സദസ്’; അപഹാസ്യനായി കേരള വിസി മോഹനൻ കുന്നുമ്മൽ