‘ലോകകപ്പ് ഫൈനല്‍ ദിനത്തിൽ കറണ്ട് കട്ടില്ല’; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിനത്തിൽ കറണ്ട് കട്ടില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഞായറാഴ്ചത്തേക്ക് ഫുട്ബോളിന് വേണ്ടി നമ്മള് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമി എന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. നിയന്ത്രണം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും പരമാവധി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മന്ത്രി വിശദീകരിക്കുന്നു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1200ന് മുകളില്‍ മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളില്‍ ആവശ്യമായി വരുന്നു. കഴിഞ്ഞ ജൂലൈയില്‍ 70 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗം എങ്കില്‍ ഇത്തവണ 78 ദശലക്ഷമായി കൂടി. അണക്കെട്ടുകളിലെ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടായി. വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചു നല്‍കേണ്ടതും സര്‍ക്കാരിന് ബാധ്യതയായി നിലനില്ക്കുന്നു.
ഇത്രയും പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. പവര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിനു ലഭിക്കാതെ വന്നതും പീക്സമയത്തെ നിയന്ത്രണത്തിന് ഇടയാക്കി. പവര്‍ കട്ടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം വൈദ്യുതഭവനിലേക്ക് എത്തി. എബിവിപിയുടെ നേതൃത്വത്തില്‍ ആയിരുന്നു അപ്രഖ്യാപിത പവര്‍കട്ടിനെതിരെ പ്രതിഷേധം.
‘സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെയും വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം’; എൻ ഷംസുദ്ദീൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് ആര്?; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, ഹൈക്കമാൻഡ് തീരുമാനം ഉടൻ